Flash News

6/recent/ticker-posts

'വട്ടപ്പാറ വളവ്' ഭൂപടത്തിൽനിന്ന് ഒഴിവാകും; മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ്.

Views കുറ്റിപ്പുറം: ഇടപ്പള്ളി–മംഗളൂരു ആറുവരിപ്പാതയുടെ ഭാഗമായി വളാഞ്ചേരിയിൽ നിർമിക്കുന്നത് മലബാറിലെത്തന്നെ ഏറ്റവും വലിയ വയഡക്റ്റ് മേൽപാലമടങ്ങിയ ബൈപാസ്. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ വളവിനെയും വളാഞ്ചേരി നഗരത്തെയും ഒഴിവാക്കി 4.2 കിലോമീറ്ററിലധികം വരുന്ന ബൈപാസിൽ 2 കിലോമീറ്ററോളം നീളത്തിലുളള വയഡക്റ്റ് (കരയിൽ നിർമിക്കുന്ന പാലം) ആണ് യാഥാർഥ്യമാവുക.

ആറുവരി ബൈപാസിൽ 2 വയഡക്റ്റ് പാലങ്ങളും 2 ചെറുപാലങ്ങളും അടിപ്പാതകളും ഉണ്ടാകും. കുറ്റിപ്പുറത്തിനും വളാഞ്ചേരിക്കും ഇടയിലുള്ള ഒണിയൽ പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന വയഡക്റ്റ് പാലം വയലുകൾക്കും തോടുകൾക്കും മുകളിലൂടെ കടന്നുപോകും. പ്രധാന റോഡുകൾക്ക് മുകളിലും പാലം വരും. ഇങ്ങനെ കടന്നുപോകുന്ന ബൈപാസ് വട്ടപ്പാറ വളവിന് മുകൾഭാഗത്ത് എത്തിച്ചേരും. വട്ടപ്പാറ പള്ളിക്കു സമീപത്തുനിന്ന് വലിയ വയഡക്റ്റാണ് താഴേക്ക് നിർമിക്കുക.

വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും തൂണുകളിലാണ് ആറുവരിപ്പാത കടന്നുപോവുക. ഈ ഭാഗത്തെ നിലമൊരുക്കൽ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാലങ്ങൾക്കുള്ള മണ്ണുപരിശോധന ഉടൻ പൂർത്തിയാകും. വട്ടപ്പാറ വളവിനു മുകളിൽനിന്ന് ദേശീയപാത ബൈപാസുമായി ബന്ധിപ്പിക്കുന്നതോടെ നൂറുകണക്കിന് അപകടങ്ങൾക്കു വഴിയൊരുക്കിയ വട്ടപ്പാറ വളവ് ദേശീയപാത ഭൂപടത്തിൽനിന്ന് ഒഴിവാകും. പുതിയ ഫ്ലൈഓവർ വരുന്നതോടെ വളാഞ്ചേരി നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. ജനുവരിയോടെ പാലത്തിന്റെ ജോലികൾ ആരംഭിക്കും.

നിലമൊരുക്കൽ അതിവേഗത്തിൽ; മണ്ണുപരിശോധന അന്ത്യഘട്ടത്തിൽ

ജില്ലയിൽ നിർമിക്കുന്ന പാലങ്ങളുടെയും ഫ്ലൈഓവറുകളുടെയും മണ്ണുപരിശോധന അവസാനഘട്ടത്തിൽ. കോട്ടയ്ക്കൽ മുതൽ ഇടിമുഴിക്കൽവരെയുള്ള ഭാഗത്തെ പാലങ്ങൾക്കുള്ള പരിശോധന പൂർത്തിയായിക്കഴിഞ്ഞു. നിലവിൽ വളാഞ്ചേരി ബൈപാസിലും കുറ്റിപ്പുറത്തുമാണ് മണ്ണുപരിശോധന പുരോഗമിക്കുന്നത്. ഭാരതപ്പുഴയിൽ നിർമിക്കുന്ന പാലത്തിനുള്ള പരിശോധന അടുത്തയാഴച ആരംഭിക്കും.

പൊന്നാനി ചമ്രവട്ടം ജംക‌്ഷനിലും മേൽപാലം നിർമിക്കും. ഒരുമാസത്തിനകം മണ്ണു പരിശോധന പൂർത്തിയാകും.  ഫ്ലൈഓവറുകളുടെയും പാലങ്ങളുടെയും ഡിസൈനിന് ഉടൻ അംഗീകാരം ലഭിക്കുമെന്നാണു സൂചന. തുടർന്ന് പൈലിങ് ജോലികൾ ആരംഭിക്കും. ജില്ലയിലൂടെ കടന്നുപോകുന്ന 73 കിലോമീറ്റർ പാതയുടെ നിലമൊരുക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പാത കടന്നുപോകുന്ന ഭാഗങ്ങളിൽ ഒരേസമയം നൂറുകണക്കിന് തൊഴിലാളികളെ ഉപയോഗിച്ചാണ് ജോലികൾ പുരോഗമിക്കുന്നത്. ജില്ലയിൽ എല്ലായിടത്തും ഒരേസമയം ജോലികൾ നടക്കുന്നുണ്ട്.



Post a Comment

0 Comments