കോവിഡ് നിയന്ത്രണത്തിനായി ജില്ലകളെ തരംതിരിച്ചതില്‍ പിഴവുകളും രാഷ്ട്രീയ ഇടപെടലുമെന്ന് ആക്ഷേപം. സി.പി.എം ജില്ലാ സമ്മേളനം നടക്കുന്ന തൃശൂര്‍, കാസര്‍കോട് ജില്ലകള്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടില്ല. സമ്മേളന നടത്തിപ്പിനായി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. സമ്മേളനം നടത്തുന്നത് ശാസ്ത്രീയ രീതിയിലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി വിശദീകരിച്ചു.
സി.പി.എം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങിയ തൃശൂരും കാസര്‍കോടും നിയന്ത്രണങ്ങള്‍ക്കായി ജില്ലകളെ തരംതിരിച്ചപ്പോള്‍ ഒരു വിഭാഗത്തിലും ഉള്‍പ്പെട്ടിട്ടില്ല. ചികിത്സയിലും ഐ.സി.യുവിലുമുള്ള രോഗികളുടെയെണ്ണവും വര്‍ധനയും നോക്കുമ്പോള്‍ സാഹചര്യം ഗുരുതരമല്ലെന്നതാണ് കാരണമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ തൃശൂരില്‍ ഇരുപതിനായിരത്തോളം രോഗികള്‍ ചികിത്സയിലുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്തിയ മറ്റ് ആറ് ജില്ലകളേക്കാള്‍ കൂടുതല്‍. ചികിത്സാസൗകര്യങ്ങള്‍ വളരെ പരിമിതമായ കാസര്‍കോട് രോഗസ്ഥിരീകരണ നിരക്ക് 36ന് മുകളിലാണ്. ഈ രണ്ടിടത്തും പൊതുപരിപാടികള്‍ക്ക് വിലക്ക് കലക്ടര്‍മാര്‍ ഏര്‍പ്പെടുത്തിയിരുന്നു. പുതിയ മാനദണ്ഡപ്രകാരം വിലക്ക് സര്‍ക്കാര്‍ ഒഴിവാക്കി. അത് സി.പി.എം ജില്ലാ സമ്മേളനം നടത്താനാണെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ആരോഗ്യമന്ത്രിയെ മൂലക്കിരുത്തി എ.കെ.ജി സെന്ററില്‍ നിന്നുള്ള നിര്‍ദേശങ്ങളാണ് നടപ്പാക്കുന്നതെന്നും വിമര്‍ശനം. ഇനി ജില്ലാ സമ്മേളനം നടക്കാനുള്ള ആലപ്പുഴയും പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്കില്ലാത്ത എ വിഭാഗത്തിലാണ്.
എന്നാൽ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ രാഷ്ട്രീയകക്ഷി ഭേദമില്ല, എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രോട്ടോകോള്‍ എല്ലാ രാഷ്ട്രീയകക്ഷികള്‍ക്കും ബാധകമാണ്. മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് അതാതു ജില്ലകളില്‍ തന്നെ ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
0 Comments