Flash News

6/recent/ticker-posts

പ്രാര്‍ത്ഥനാ സാഗരമായി സ്വലാത്ത് നഗര്‍; റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് പ്രൗഢമായ സമാപനം

Views

മലപ്പുറം : വിശുദ്ധറമസാനിലെ ഇരുപത്തേഴാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ച പവിത്രദിനത്തില്‍ പ്രാര്‍ത്ഥനാസാഗരമായി സ്വലാത്ത്നഗര്‍. കോവിഡ് കവര്‍ന്നെടുത്ത കഴിഞ്ഞ രണ്ടു റമസാനുകള്‍ക്ക് ശേഷം നടന്ന മഹാസംഗമത്തിനെത്തിയവര്‍ സൃഷ്ടാവിന്റെ അനശ്വരതയെ വാഴ്ത്തി സ്വലാത്തിന്റെ ധന്യതയില്‍ ലയിച്ചു.

ഇരുപത്തിയേഴാം രാവില്‍ മക്ക മദീന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്ന പ്രാര്‍ത്ഥനാ നഗരിയാണ്  സ്വലാത്ത്നഗര്‍. മാസന്തോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിന്റെ വാര്‍ഷികം കൂടിയാണിത്. നിപയും കോവിഡും പ്രളയവും ജീവിതത്തെ മുള്‍മുനയില്‍ നിറുത്തിയപ്പോള്‍ ശോഷണം സംഭവിച്ച മാനവികതയും ആത്മീയപരിസരവും വീണ്ടെടുത്ത സുഷുപ്തിയിലാണ് വിശ്വാസി സമൂഹം.

ഇന്നലെ പുലര്‍ച്ച മുതല്‍ തന്നെ വിശ്വാസികള്‍ ചെറു സംഘങ്ങളായി സ്വലാത്ത് നഗറിലേക്ക് ഒഴുകിയിരുന്നു. വൈകുന്നേരത്തോടെ പ്രധാന ഗ്രൗണ്ടും മഅദിന്‍ ഗ്രാന്റ് മസ്ജിദും നിറഞ്ഞ് കവിഞ്ഞു.

വൈകുന്നേരം 4 ന് പരിപാടികള്‍ക്ക് തുടക്കമായി. അസ്മാഉല്‍ ബദ് ര്‍ മജ്‌ലിസിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ നേതൃത്വം നല്‍കി. തുടര്‍ന്ന് ആയിരങ്ങള്‍ സംബന്ധിച്ച ഇഫ്ത്വാര്‍ സംഗമം നടന്നു. മഗ് രിബ്, ഇശാഅ്, അവ്വാബീന്‍, തസ്ബീഹ്, തറാവീഹ്, വിത്‌റ് നിസ്‌കാരങ്ങള്‍ പ്രധാന വേദിയിലും ഗ്രാന്റ് മസ്ജിദിലും വിവിധ ഓഡിറ്റോറിയങ്ങളിലും നടന്നു. കാഴ്ച പരിമിതനും അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ ജേതാവുമായ ഹാഫിള് ശബീര്‍ അലി നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

രാത്രി 9 ന് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ ്പ്രാര്‍ത്ഥനയോടെ സമാപന പരിപാടികള്‍ക്ക് തുടക്കമായി. ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കി. രാജ്യത്തിന്റെ ഭരണഘടനയെ നോക്കുകുത്തിയാക്കി നിയമം കയ്യിലെടുക്കുന്ന അക്രമിക്കൂട്ടങ്ങളെ നിലക്കു നിര്‍ത്താന്‍ ഭരണകൂടങ്ങള്‍ തയ്യാറാകേണ്ടതുണ്ടെന്ന് സമീപകാലത്ത് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന ഏകപക്ഷീയമായ രാഷ്ട്രീയകൊലപാതകങ്ങളും കുടുംബ പകപ്പോക്കലുകളും സമൂഹത്തെ ജീര്‍ണാവസ്ഥയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഭീകരതക്കും അക്രമണങ്ങള്‍ക്കും ലഹരിവിപത്തിനുമെതിരെ ജനലക്ഷങ്ങളൊന്നിച്ച് പ്രതിജ്ഞയെടുത്തു. സമീപകാലത്ത് രാജ്യത്തിന്റെ വിവിധ ഭാ?ഗങ്ങളില്‍ നടന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള കരുതിക്കൂട്ടിയുള്ള അതിക്രമങ്ങളെ അപലപിച്ച സമ്മേളനം ഇത്തരം പ്രവണതകളെ ഇല്ലാതെയാക്കാന്‍ ഭരണാധികാരികള്‍ മുന്നിട്ടിറങ്ങണമെന്ന് ആവശ്യപ്പെട്ടു.  മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചൊല്ലി കൊടുത്ത പ്രതിജ്ഞ വിശ്വാസി ലക്ഷങ്ങള്‍ ഏറ്റുചൊല്ലി.


റമസാൻ ഇരുപത്തിയേഴാം രാവ് പ്രാർത്ഥനാ സമ്മേളനത്തിന് സ്വലാത്ത് നഗറിൽ എത്തിയ വിശ്വാസികൾ മഗ്രിബ് നിസ്കാരത്തിൽ.

പുതിയ അക്കാദമിക് വര്‍ഷത്തില്‍ മഅ്ദിന്‍ ആരംഭിക്കുന്ന ജൂനിയര്‍ ഐ.എ.എസ്, കോഡിംഗ് അക്കാദമി, ശാസ്ത്ര സാങ്കേതികോ മുന്നേറ്റത്തിനായുള്ള സൈപ്രോ, മഅ്ദിന്‍ ഫാലിമി ആപ്പ് എന്നീ പദ്ധതികള്‍ക്ക് സംഗമത്തില്‍ തുടക്കം കുറിച്ചു. മഹാസംഗമത്തിലേക്കൊഴുകിയ വിശ്വാസി സമൂഹത്തെ സ്വീകരിക്കാനായി മഅ്ദിന്‍ അക്കാദമി പൂര്‍ണ സജ്ജമായിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും സഹകരണത്തോടെ 5555 അംഗ വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തനം നിസ്തുലമായി. അടിയന്തിരാവശ്യങ്ങള്‍ക്കായൊരുക്കിയ സൂപ്പര്‍ സ്പെഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂനിറ്റ് എന്നിവ വിശ്വാസികള്‍ക്കനുഗ്രഹമായി. പ്രധാനവേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങളും ഓഡിറ്റോറിയങ്ങളും തിരക്ക് നിയന്ത്രിക്കാന്‍ നിമിത്തമായി.  ലക്ഷങ്ങള്‍ക്കായുള്ള നോമ്പ്തുറക്കും അംഗസ്നാനത്തിനും നമസ്‌കാരങ്ങള്‍ക്കും പ്രാഥമിക കര്‍മങ്ങള്‍ക്കുമായി ഏര്‍പ്പെടുത്തിയ പ്രത്യേക സൗകര്യങ്ങള്‍ ഏറെ ആശ്വാസം പകരുന്നതായിരുന്നു. ആത്മീയവേദിയുടെ പുണ്യം നുകരാനെത്തിയ സ്ത്രീകള്‍ക്കുള്ള സൗകര്യവുമൊരുക്കിയിരുന്നു.

സ്വലാത്ത്, തഹ്‌ലീല്‍, ഖുര്‍ആന്‍ പാരായണം, തൗബ, പ്രാര്‍ത്ഥന എന്നിവ പരിപാടിയില്‍ നടന്നു. ശൈഖ് ഉമര്‍ ബിന്‍ ഹഫീള്, ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഈ, ശൈഖ് മുഹമ്മദ് അനസ് ഖലഫ് അല്‍ ഈസാവി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍, കെ.കെ അഹ്മദ് കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, കെ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, കെ.വൈ. നിസാമുദ്ധീന്‍ ഫാളിലി, ചാലിയം എ.പി അബ്ദുല്‍ കരീം ഹാജി എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments