മ്യൂണിച്ച്: ജർമൻ ബുണ്ടസ്‌ലീഗ ഫുട്‌ബോളിൽ കളിക്കാരന് നോമ്പു തുറക്കാനായി മത്സരം നിർത്തിവച്ച് റഫറി. തിങ്കളാഴ്ച ഓഗ്‌സ്ബർഗും മൈൻസ് ഫൈവും തമ്മിലുള്ള മത്സരത്തിൽ മൈൻസ് പ്രതിരോധ താരം മൂസ നിയാകാതെയ്ക്കു വേണ്ടിയാണ് കളി അൽപ്പ നേരം നിർത്തിവച്ചത്.
കളിയുടെ 64-ാം മിനിറ്റിലാണ് നോമ്പു തുറ സമയമായത്. ഈ വേള, റഫറി മത്യാസ് ജോലൻബെക്ക് മൂസയ്ക്ക് വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുകയായിരുന്നു. ഗോൾ കീപ്പർ റോബിൻ സെന്ററാണ് വെള്ളക്കുപ്പിയുമായി പ്രതിരോധ താരത്തിനടുത്തെത്തിയത്. രണ്ട് ബോട്ടിലുകളിൽ നിന്ന് വെള്ളം കുടിച്ച താരം റഫറിക്ക് കൈ കൊടുത്താണ് കളിയിൽ തിരികെ പ്രവേശിച്ചത്.
മത്സരത്തില്‍ ഇടവേള അനുവദിക്കുന്നതിന് ജർമൻ റഫറി കമ്മിറ്റി നേരത്തെ ഒഫീഷ്യൽസിന് അനുമതി നൽകിയിരുന്നു. ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായാണ് റമദാൻ നോമ്പ് തുറയ്ക്കാനായി ഒരു മത്സരം നിർത്തിവയ്ക്കുന്നത്.
നോമ്പു തുറയ്ക്ക് കളി നിർത്തുന്നതുമായി ബന്ധപ്പെട്ട് പൊതുനിർദേശങ്ങളൊന്നും ഇറക്കിയിട്ടില്ലെന്ന് ജർമൻ റഫറി കമ്മിറ്റി കമ്യൂണിക്കേഷൻ ഡയറക്ടർ ലുസ് മൈക്കൽ ഫ്രോളിച്ച് പറഞ്ഞു. 'എന്നാൽ കളിക്കാരുടെ അഭ്യർത്ഥന പ്രകാരം ഇത്തരത്തിൽ ഡ്രിങ്കിങ് ബ്രേക്കുകൾ റഫറിമാർ അനുവദിക്കുന്നത് ഞങ്ങൾ പിന്തുണയ്ക്കുന്നു' - അദ്ദേഹം വ്യക്തമാക്കി.
0 Comments