മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ.
കൂട്ടിലങ്ങാടി വില്ലേജ് ഓഫീസിലെ അസിസ്റ്റന്റ് കെ.സുബ്രഹ്മണ്യനാണ് വിജിലൻസിന്റെ പിടിയിലായത്. പട്ടയത്തിനുള്ള റിപ്പോർട്ട് നൽകുന്നതിന് നാലായിരം രൂപയാണ് ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവാസിയായ നിഥിൻ റിപ്പോർട്ടിനുള്ള അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഞായറാഴ്ച നേരിട്ട് ഫോണിൽ വിളിക്കാൻ പറഞ്ഞ് സുബ്രഹ്മണ്യൻ അപേക്ഷകനെ തിരിച്ചയച്ചു. ഞായറാഴ്ച ഫോണിൽ വിളിച്ചപ്പോഴാണ് വില്ലേജ് ഓഫീസർക്ക് രണ്ടായിരം രൂപയും മറ്റുള്ളവർക്കായി രണ്ടായിരം രൂപയും കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ നിഥിൻ ഫോൺ റെക്കോഡ് സഹിതം വിജിലൻസിനെ സമീപിക്കുകയായിരുന്നു.
വിജിലൻസ് നിർദേശപ്രകാരം ചൊവ്വാഴ്ച ഉച്ചയോടെ നിഥിൻ വില്ലേജ് ഓഫീസിലെത്തി പണം കൈമാറി. ഇതിനുപിന്നാലെയാണ് വിജിലൻസ് സംഘം സുബ്രഹ്മണ്യനെ കസ്റ്റഡിയിലെടുത്തത്.
0 Comments