ഒടുവിൽ ശാപമോക്ഷം ;
ലോഫ്ളോർ ബസുകൾ പൊളിച്ചു വില്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ജൻറം എസി ലോ ഫ്ളോർ ബസുകൾ പൊളിക്കുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനം.
തേവരയിൽ കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് ഇത്തരത്തിൽ പൊളിച്ചുവിൽക്കുന്നത്.
2018 മുതൽ 28 ലോ ഫ്ളോർ എസി ബസുകൾ തേവര യാർഡിൽ കിടന്നിരുന്നത് ഹൈക്കോടതിയുടെ നിർദേശം അനുസരിച്ച് കെഎസ്ആർടിസി നിയോഗിച്ച കമ്മിറ്റി പരിശോധിക്കുകയും അതിൽ 10 എണ്ണം സ്ക്രാപ്പ് ചെയ്യുന്നതിനു തീരുമാനിക്കുകയുമായിരുന്നു.
ഈ വാഹനങ്ങൾ ഡിമാന്റ് വരുന്പോൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈക്കോടതി യാർഡിൽ സൂക്ഷിക്കാതെ കൂടുതൽ വില ലഭിക്കുന്ന രീതിയിൽ ഇതു വിറ്റുകൂടെ എന്ന് ചോദ്യമുന്നയിച്ച സാഹചര്യത്തിലാണ് 28 ബസുകളിൽ 10 എണ്ണം പൊളിക്കാനും ബാക്കിയുള്ളവ റിപ്പയർ ചെയ്ത് ഉപയോഗിക്കാനും നിർദേശം നൽകിയത്. കെഎസ്ആർടിസി എൻജിനീയർമാരെ കൂടാതെ മോട്ടോർ വാഹന വകുപ്പ്, തൃക്കാക്കര മോഡൽ എൻജിനിയറിംഗ് കോളജ് എന്നിവടങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന വിദഗ്ധ സമിതി 28 ബസുകൾ പരിശോധിച്ചു.
ഈ ബസുകൾക്ക് കുറഞ്ഞത് 21 ലക്ഷം രൂപ മുതൽ 45 ലക്ഷം രൂപവരെ ചെലവഴിച്ചാലെ നിരത്തിലിറക്കാനാകൂവെന്നു കണ്ടെത്തി. ആകെ മൂന്നരക്കോടി രൂപ ഈ 10 ബസുകൾ നിരത്തിലിറക്കണമെങ്കിൽ ചെലവഴിക്കേണ്ടതായുണ്ട്. ഇങ്ങനെ മൂന്നരക്കോടി രൂപ ചെലവഴിച്ചാൽ തന്നെ നിലവിലെ ഡീസൽ വിലയിൽ കുറഞ്ഞ മൈലേജുള്ള ഈ ബലുകൾ ലാഭകരമായി സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമാണെന്നാണ് വിലയിരുത്തൽ.
0 Comments