വേങ്ങര : നാൽപ്പത്തഞ്ചു വർഷത്തെ കാത്തിരിപ്പിനൊടുവിൽ വേങ്ങര പോലീസ് സ്റ്റേഷൻ സ്വന്തം കെട്ടിടത്തിലേക്ക് മാറുന്നു. മുൻ എം.എൽ.എ അഡ്വ. കെ.എൻ.എ ഖാദറിന്റെ ആസ്തിവികസന ഫണ്ടിൽ നിന്നും 2.50 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ ഉടൻ മാറും. വേങ്ങര മൃഗാശുപത്രിയ്ക്ക് സമീപം 25 സെന്റിലാണ് പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെ രണ്ട് നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. സീനിയർ ഓഫീസർമാർക്കും ജൂനിയർ ഓഫീസർമാർക്കും വനിതാ ഓഫീസർമാർക്കുമായി പ്രത്യേകം പ്രത്യേകം മുറികൾ പുതിയ സ്റ്റേഷൻ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.
എസ്.എച്ച്.ഒ, എസ്.ഐ എന്നിവർക്കുള്ള മുറികൾ, ഇൻവെസ്റ്റിഗേഷൻ റൂം, സ്വീകരണ മുറി, അടുക്കള എന്നിവയും ട്രാൻസ് ജൻഡർ, പുരുഷൻ, സ്ത്രീ തടവുകാരെ താൽക്കാലികമായി പാർപ്പിക്കുന്നതിന് വെവ്വേറെ ലോക്കപ്പുകളും പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഭിന്നശേഷി സൗഹാർദ്ദ പോലീസ് സ്റ്റേഷനിൽ ക്രമസമാധാന പാലനത്തിനായി വനിതകൾ ഉൾപ്പെടെ 36 ഉദ്യോഗസ്ഥരാണുള്ളത്. പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറുന്നതോടെ പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭിക്കുമെന്ന് വേങ്ങര പോലീസ് ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ പറഞ്ഞു.
1977 ൽ കച്ചേരിപ്പടിയിലാണ് വേങ്ങര പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് 1986ൽ സ്റ്റേഷൻ നിലവിലെ കെട്ടിടത്തിലേക്ക് മാറ്റി. 2007ൽ പഴയ കെട്ടിടം ഉടമ പൊളിക്കുകയും അതിന് സമീപം കൂടുതൽ സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമിക്കുകയും സ്റ്റേഷന്റെ പ്രവർത്തനം മാറ്റുകയുമായിരുന്നു. വേങ്ങര ബ്ലോക്ക് റോഡിലെ മൃഗാശുപത്രിയ്ക്ക് കീഴിലുള്ള 25 സെന്റ് സ്ഥലമാണ് പോലീസ് സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടുനൽകിയത്. 2020 നവംബറിലാണ് വേങ്ങര പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിർമ്മാണം ആരംഭിച്ചത്.
0 Comments