അനാഥാലയം, വൃദ്ധസദനം അംഗൻവാടി തുടങ്ങിയവയ്ക്ക് താരിഫ് വർധനയില്ല
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. 6.6% ആണ് ശരാശരി നിരക്ക് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. മാരക രോഗികളുള്ള വീടുകള്‍ക്കുള്ള ഇളവ് പ്രഖ്യാപിക്കും. പെട്ടിക്കടകള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിച്ചു. കണക്ടട് ലോഡ് 2000 വാട്ട് ആക്കി ഉയര്‍ത്തി. 2019 ജൂലൈ 19 ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നായിരുന്നു കെഎസ്ഇബിയുടെ ആവശ്യം. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18.14 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചിരുന്നത്. ചെറുകിട വ്യവസായിക ഉപഭോക്താക്കള്‍ക്ക് 11.88 ശതമാനവും, വന്‍കിട വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 11.47 ശതമാനം വര്‍ദ്ധനയും വേണമെന്നായിരുന്നു കെഎസ്ഇബിയുടെ ശുപാര്‍ശ. കൊച്ചി മെട്രോക്കുള്ള നിരക്ക് യൂണിറ്റിന് 6.46 രൂപയെന്നത് 7.18 ആക്കി ഉയര്‍ത്തണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നു. 2022-23 സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
അതേസമയം ഡിസംബര്‍ 31 വരെയുള്ള കണക്കനുസരിച്ച് വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഇനത്തില്‍ 2,117 കോടി രൂപയാണ് കെഎസ്ഇബിക്ക് പിരിഞ്ഞുകിട്ടാനുള്ളത്.ഇതില്‍ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ കുടിശ്ശിക 1,020.74 കോടിയാണ്. സ്വകാര്യ സ്ഥാപനങ്ങളുടെ കുടിശ്ശിക 1,023.76 കോടിയുമാണ്. വന്‍കിട ഉപഭോക്താക്കളുടെ കുടിശിക പിരിച്ചെടുക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചു
0 Comments