ഒറ്റത്തവണ പ്ളാസ്റ്റിക്’ നിരോധനം: നിരീക്ഷണത്തിന് കൺട്രോൾ റൂം
ന്യൂഡല്‍ഹി : ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂര്‍ണമായി നിർത്തിയെന്ന് ഉറപ്പാക്കാന്‍ ദേശീയ-സംസ്ഥാന തലങ്ങളിൽ കണ്‍ട്രോള്‍റൂമുകള്‍ തുറക്കുമെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം അറിയിച്ചു. പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ടീമുകളുമുണ്ടാക്കും.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് ബദലുകളുണ്ടാക്കുന്നതിന് സാങ്കേതിക സഹായം നല്‍കുന്നതിനായി ചെറുകിട-ഇടത്തരം യൂണിറ്റുകള്‍ക്കായി പ്രത്യേക ശില്പശാല നടത്തും. ജൂലായ് 25-ഓടെ ഇത് പൂര്‍ത്തിയാകും. ചെറുകിട-ഇടത്തരം വ്യവസായമന്ത്രാലയം, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എന്‍ജിനിയറിങ്, കേന്ദ്ര-സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെയാകും പരിശീലനം നല്‍കുക.
ബലൂണ്‍, ചെവിത്തോണ്ടി, മിഠായി, ഐസ്‌ക്രീമുകള്‍, അലങ്കാരവസ്തുക്കള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ക്കുപകരം മുള, ഇലകള്‍; പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ഫോര്‍ക്ക്, സ്പൂണ്‍, സ്‌ട്രോ, ട്രേകള്‍ എന്നിവയ്ക്കുപകരം ഇലകൾ കടലാസ് ലോഹത്തിലുള്ള പാത്രങ്ങള്‍; 100 മൈക്രോണില്‍ താഴെയുള്ള പി.വി.സി.; പ്ലാസ്റ്റിക് ബാനറുകള്‍ക്ക് ബദലായി തുണി, തടി; സിഗരറ്റുകൂടുകള്‍, വിവിധതരത്തിലുള്ള കാര്‍ഡുകള്‍, മിഠായിപ്പെട്ടി എന്നിവ പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത പ്ലാസ്റ്റിക്കിനുപകരം കടലാസ്, നശിക്കുന്ന പ്ലാസ്റ്റിക് എന്നിവയാണ് കേന്ദ്രംനിർദേശിക്കുന്നത്.
0 Comments