അഗർത്തല : ത്രിപുരയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാലിൽ മുന്ന് നിയമസഭ സീറ്റിലും ബിജെപിയ്ക്ക് ജയം. ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മാണിക് സാഹ ടൗൺ ബൊർഡോവാലി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. 6,104 വോട്ടിനാണ് സാഹയുടെ ജയം. അഗർത്തലയിൽ കോൺഗ്രസ് സ്ഥാനാർഥി സുദീപ് റോയ് വിജയിച്ചു.
ബൊർഡോവാലി, ജുബരജ്‌നഗർ, സുർമ എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. അഗർത്തലയിൽ കോൺഗ്രസ് സ്ഥാനാർത്ഥി സുദീപ് റോയ് 3,163 വോട്ടിനാണ് ജയിച്ചത്. നേരത്തെ ബിജെപി എംഎല്‍എയായിരുന്ന സുദീപ് റോയ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.ത്രിപുര മുഖ്യമന്ത്രിയായിരുന്ന ബിപ്ലവ് ദേവ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് രാജ്യസഭാ അംഗമായിരുന്നു മാണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയായി നിയമിച്ചത്. മുഖ്യമന്ത്രി പദത്തിൽ തുടരാൻ സാഹയ്ക്ക് ജയം അനിവാര്യമായിരുന്നു. ബിജെപി എംഎൽഎയായിരുന്ന ആശിഷ് കുമാർ സാഹ രാജിവെച്ച് കോൺഗ്രസിൽ ചേർന്നതിന് പിന്നാലെയായിരുന്നു ടൗൺ ബൊർഡോവാലിയിൽ ഉപതെരഞ്ഞടുപ്പ് നടന്നത്.
ആശിഷ് സാഹയക്കൊപ്പം ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സുദീപ് റോയ് ബർമനെ തന്നെയായിരുന്നു കോൺഗ്രസ് അഗർത്തലയിൽ സ്ഥാനാർഥിയാക്കിയത്. മണ്ഡലത്തിൽ നിന്ന് നേരത്തെ അഞ്ച് തവണ വിജയിച്ച നേതാവാണ് സുദീപ് റോയ് ബർമൻ. മുതിർന്ന നേതാവ് അശോക് സിൻഹയെയായിരുന്നു ബിജെപി ഇവിടെ സ്ഥാനാർഥിയാക്കിയത്. ആറ് സ്ഥാനാർഥികളായിരുന്ന മത്സരരംഗത്ത് ഉണ്ടായിരുന്നത്.ജുബരജ്‌നഗർ സീറ്റ് സിപിഎമ്മിൽ നിന്നാണ് ബിജെപി പിടിച്ചെടുത്തത്. ബിജെപി തരംഗം ആഞ്ഞടിച്ച 2018ൽ പോലും സിപിഎം വിജയിച്ചിരുന്ന മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മലീന ദേബ്നാഥാണ് വിജയിച്ചത്. സൈലേന്ദ്ര ചന്ദ്രനാഥ് ആയിരുന്നു ഇവിടെ സിപിഎം സ്ഥാനാർഥി.
0 Comments