കുറ്റിപ്പുറം: രാങ്ങാട്ടൂർ കുന്നക്കാട്ട് അബൂബക്കർ ഫാത്തിമ്മ ദമ്പതികളുടെ മകൾ അഫീല (27)യുടെ മരണത്തിൽ കുറ്റിപ്പുറം പൊലിസ് ഭർത്താവിനെതിരെ കേസെടുത്തു.
യുവതി അബുദാബിയിൽ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ പൊലിസ് അന്വേഷണം ഊർജിതപ്പെടുത്തിയിരുന്നതായി കുറ്റിപ്പുറം സി.ഐ ശശീന്ദ്രൻ മേലയിൽ പറഞ്ഞു.
ഭർതൃ വീട്ടിലെ പ്രയാസങ്ങൾ അഫീല മുമ്പ് സ്വന്തം വീട്ടിൽ അറിയിച്ചിരുന്നെങ്കിലും അതെല്ലാം മധ്യസ്ഥ ചർച്ചയിലൂടെയും മറ്റും പരിഹരിച്ച് മുന്നോട്ട് പോകാൻ വീട്ടുകാർ നിർബന്ധിതരായി. ഇതിനിടയിലാണ് ഭർത്താവ് അഫീലയെ വിദേശത്തേക്ക് കൊണ്ടുപോയത്. വിദ്യാസമ്പന്നയായ അഫീല വിദേശത്ത് ജോലി കിട്ടിയാൽ ഭർത്താവിന്റെ സഹായമില്ലെങ്കിലും സ്വന്തം കാലിൽ നിൽക്കാമെന്നും കുട്ടിയെ വളർത്താമെന്നും സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ ഭർത്താവിന്റെ ക്രൂരമായ പീഢനം സഹിക്കവയ്യാതെയാണ് അഫീല ആതമഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തിരുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഭർത്താവും വീട്ടുകാരും അഫീലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്ന് വ്യക്തമായി. ഇതിനെ തുടർന്ന് അഫീലയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കുകയും മൊബൈൽ ഫോണിൽ നിന്നുള്ളവയുൾപ്പെടെ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിക്കുകയും ചെയ്തു.
ഇതിൽ നിന്നും മുമ്പും പല തവണ അഫീലയെ ഭർത്താവ് മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വ്യക്തമായതായി കുറ്റിപ്പുറം പോലീസ് അറിയിച്ചു. ഇതിനെ തുടർന്നാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ ആത്മഹത്യാ പ്രേരണക്കും ഗാർഹിക പീഡനത്തിനും വകുപ്പുകൾ ചേർത്ത് കേസ്സെടുത്തിരിക്കുന്നത്.
അറസ്റ്റ് ഭയന്ന് ഭർത്താവ് നാട്ടിൽ വന്നിട്ടില്ല. ഇയാൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കുറ്റിപ്പുറം പൊലീസ്.
0 Comments