പള്ളിക്കൽ • പുത്തൂർ പള്ളിക്കലിൽ പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. ഗ്രാമപഞ്ചായത്തിലെ പുത്തൂർ പള്ളിക്കൽ രണ്ടാം വാർഡിൽ താമസക്കാരനായ ദേവതിയാൽ നെച്ചിത്തടത്തിൽ അബ്ദുളളയുടെ കറവ പശുവിനാണ് പേവിഷബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുമ്പാണ് വീട്ടുകാർ ഈ പശുവിനെ വാങ്ങിയത്.ഞായറാഴ്ച രാത്രി മുതൽ പശു അസാധാരണ ശബ്ദം പുറപ്പെടുവിക്കുകയും വായിൽ നിന്ന് നുരയും പതയും വന്നുതുടങ്ങിയും ചെയ്തതോടെ വീട്ടുകാരിൽ ആശങ്ക ഉളവാക്കിയിരുന്നു.
തിങ്കളാഴ്ച രാവിലെ പള്ളിക്കൽ മൃഗാശുപത്രിയിലെ ഡോക്ടറെ വിവരമറിക്കുകയും പരിശോധനയിൽ സ്ഥിരീകരിക്കുകയുമാണ് ഉണ്ടായത്. അതേസമയം പശുവിന്‍റെ കുട്ടിക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും പേവിഷബാധയ്ക്കുളള പ്രതിരോധ മരുന്ന് നൽകി തുടങ്ങുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.കഴിഞ്ഞ ദിവസം ഉച്ചയോടെ ചത്ത പശുവിനെ ജെസിബി ഉപയോഗിച്ച് വീട്ടുവളപ്പിൽ സംസ്കരിച്ചു.
പരിസരപ്രദേശത്തെ പത്തോളം വീടുകളിലേക്ക് പശുവിന്‍റെ പാൽ നൽകി വന്നിരുന്നു. ഇവർ ആശങ്കയിലാണ്. എന്നാൽ തിളപ്പിച്ച ശേഷം കുടിക്കുന്ന പാലിലൂടെ രോഗം ഒരു കാരണവശാലും പകരില്ലെന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അതേസമയം പാല് തിളപ്പിക്കാതെ കുടിച്ചവർ ഉൾപ്പെടെ മുൻകരുതൽ എന്നരീതിയില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് നന്നായിരിക്കുന്നുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു. എന്നാല്‍ പശുവിന് പേവിഷബാധയേറ്റത് എവിടെ നിന്നാണ് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല എന്നത് ആശങ്കയുണര്‍ത്തുന്നു.സംഭവത്തെത്തുടർന്ന് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യം ഏർപ്പെടുത്തി.
0 Comments