Flash News

6/recent/ticker-posts

ആദം അലി പബ്ജി ​ഗെയിമിന് അടിമ, മനോരമയെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്, നിർണ്ണായക സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതിന് പിന്നാലെ പ്രതി അറസ്റ്റിൽ

Views
തിരുവനന്തപുരം: കേശവദാസപുരം മനോരമ കൊലക്കേസ് പ്രതി ആദം അലി പിടിയിൽ, ചെന്നൈയിൽ നിന്നാണ് ആദം അലി പിടിയിലായത്. കേശവദാസപുരം രക്ഷാപുരി റോഡ്, മീനംകുന്നില്‍ വീട്ടില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മനോരമയ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറിൽ മൃതദേഹം കണ്ടെത്തിയത്. ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ കല്ലില്‍ കെട്ടിത്താഴ്ത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ കെട്ടിയ നിലയിലായിരുന്നു. വീട്ടിൽ നിന്ന് 60000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നായിരുന്നു ആദ്യ റിപ്പോർട്ട് എന്നാൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് പിന്നീട് പോലീസ് വ്യക്തമാക്കുകയായിരുന്നു.

പബ്ജി ​ഗെയിമിന് അടിമ

കേസിലെ പ്രതിയെന്നു സംശയിക്കുന്ന ബംഗാൾ സ്വദേശി ആദം അലി (21) പബ്ജി ഗെയിമിന് അടിമയായിരുന്നെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ജോലിക്കുശേഷം തിരികെ വന്നാൽ രാത്രി ഏറെ നേരം ഇയാള്‍ ഗെയിമുകൾ കളിക്കാൻ സമയം ചെലവഴിച്ചിരുന്നതായി കൂടെയുണ്ടായിരുന്ന തൊഴിലാളികൾ വ്യക്തമാക്കിയിരുന്നു. കൂട്ടുകാരോടും വഴക്കിട്ടിരുന്ന ആദം അലി പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിമ്മുകൾ നിരന്തരം മാറി ഉപയോഗിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. അടുത്ത വീട്ടിലെ പ്രായമായ സ്ത്രീയുമായി വഴക്കുണ്ടായിരുന്നെന്നും ഇനി ഇവിടെ നിൽക്കുന്നില്ലെന്നും കൂട്ടുകാരോടെ ആദം അലി പറഞ്ഞിരുന്നു.

കുറ്റം ചെയ്തത് ഒറ്റയ്ക്കോ?

പിന്നീട് സാധനങ്ങളൊക്കെ എടുത്ത് പുറത്ത് പോകുകയായിരുന്നു. കൂട്ടുകാരോടും കാര്യങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിരുന്നില്ല. മനോരമയുടെ വീട്ടിലെ ഉയർന്ന മതിൽ ചാടികടന്നാണ് മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിലേക്കു തള്ളിയത്. ഇക്കാരണത്താൽ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്ന് പോലീസിന് സംശയമുണ്ട്. അറസ്റ്റിന് ശേഷം കൂടുതൽ ചോദ്യം ചെയ്യുമ്പോൾ മാത്രമേ ഇക്കാര്യങ്ങൾ വെളിപ്പെടുകയുള്ളൂ.

*​പരിചയമുള്ള വീട്*

കഴിഞ്ഞ ഒരു വര്‍ഷമായി മനോരമയുടെ തൊട്ടടുത്ത വീട്ടില്‍ പണിനടക്കുന്നുണ്ടായിരുന്നു. മാറിമാറി വരുന്ന തൊഴിലാളികളാണ് ഇവിടെ ജോലിക്കെത്തിയിരുന്നത്. എന്നാല്‍ പ്രതിയെന്ന് സംശയിക്കുന്ന ആദം അലി ആറ് മാസത്തോളമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ആദമിനെ കൂടാതെ മറ്റു നാല് തൊഴിലാളികളും ഇവിടെതന്നെ താമസിച്ചാണ് ജോലിചെയ്തിരുന്നത്. ഇവര്‍ക്ക് കുടിക്കാനും ഭക്ഷണം പാകംചെയ്യാനുമുള്ള വെള്ളം എടുത്തിരുന്നത് മനോരമയുടെ വീട്ടുമുറ്റത്തെ പൈപ്പില്‍ നിന്നാണ്. അതുകൊണ്ടുതന്നെ എപ്പോഴും ഇവിടെ കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം ഇവര്‍ക്കുണ്ടായിരുന്നു. ഇത് മുതലെടുത്താണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

*​നിലവിളി ശബ്ദം കേട്ടു*

ഉച്ചയ്ക്ക് ഒരുമണിയോടെ മനോരമയുടെ വീട്ടില്‍ നിന്നു നിലവിളി ശബ്ദവും ഞരക്കവും കേട്ടതായുള്ള അയല്‍വാസി സെയ്ബ നാട്ടുകാരോട് പറഞ്ഞിരുന്നു. നാട്ടുകാരെത്തിയപ്പോള്‍ മനോരമയുടെ വീട്ടില്‍ സംശയാസ്പദമായ നിലയിലുള്ള ആളനക്കം കേട്ടതുമില്ല. അയല്‍വാസികളെത്തിയെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ തിരിച്ചുപോവുകയായിരുന്നു. ഇതിന് ശേഷമായിരിക്കാം ആദം അലി മൃതദേഹം കിണറ്റില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.



Post a Comment

0 Comments