സംസ്ഥാനത്ത് : അഞ്ചാം പനിക്കെതിരേ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ്. മലപ്പുറത്തിന് പുറമേ മറ്റ് ജില്ലകളും ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. വാക്‌സിനേഷൻ വിമുഖതയകറ്റാനുള്ള പ്രത്യേക ക്യാമ്പെയ്‌നും ആരംഭിച്ചു
പ്രതിരോധ കുത്തിവയ്പു കുറഞ്ഞ സ്ഥലങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിനാൽ വാക്‌സിനേഷൻ നടപടികൾ വേഗത്തിലാക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് മലപ്പുറം ജില്ലയിൽ ആരംഭിച്ചു.
പൊതുജനാരോഗ്യ വിഭാഗം അഡീഷണൽ ഡയറക്ടറെ അന്വേഷണത്തിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ഡബ്ല്യു.എച്ച്.ഒ പ്രതിനിധിയും പ്രതിരോധ പ്രവർത്തനങ്ങൾ ഇന്ന് മുതൽ ഏകോപിപ്പിക്കും.
അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. എംആർ വാക്സിൻ നൽകുന്നതിലൂടെ ഈ രോഗത്തിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കാണ് സാധാരണ എംആർ വാക്സിൻ നൽകുന്നത്. കുട്ടിയുടെ ഒമ്പതാം മാസം കഴിഞ്ഞാലുടൻ ആദ്യ ഡോസ് എംആർ വാക്സിനും പതിനാറാം മാസം കഴിഞ്ഞാലുടൻ രണ്ടാം ഡോസും നൽകണം. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു ഡോസ് എടുക്കാത്ത കുട്ടികൾക്ക് 5 വയസുവരെ വാക്സിൻ എടുക്കാവുന്നതാണ്. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഇന്ന് മുതൽ കൂടുതൽ വാക്‌സീൻ ലഭ്യമാക്കും
0 Comments