Flash News

6/recent/ticker-posts

വിവാഹവാഗ്ദാനംനല്‍കി പീഡനം; യുവാക്കള്‍ അറസ്റ്റില്‍; ബന്ധം സാമൂഹികമാധ്യമംവഴി, മതംമാറാനും ആവശ്യപ്പെട്ടു.

Views
കോഴിക്കോട്: വിവാഹവാഗ്ദാനംനൽകി വിവിധസ്ഥലങ്ങളിൽ കൊണ്ടുപോയി കന്യാകുമാരി സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. കൊളത്തറ ചെറുവണ്ണൂർ കോട്ടാലട എ.കെ. നിഹാദ് ഷാൻ (24), സുഹൃത്തായ മലപ്പുറം വാഴയൂർ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കൾ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബർ 29-നാണ് യുവതി പോലീസിൽ പരാതി നൽകിയത്.

യുവതിയും നിഹാദ് ഷാനും തമ്മിൽ സാമൂഹികമാധ്യമംവഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാൻ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടർന്ന് ബന്ധത്തിൽനിന്ന് ഒഴിയാൻ നിർബന്ധിച്ചു.
എന്നാൽ യുവതി വിസമ്മതിച്ചതിനെ തുടർന്ന് തനിക്ക് അപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയെന്നും ഓർമശക്തി നഷ്ടപ്പെട്ടെന്നും പരാതിക്കാരിയെ തനിക്ക് ഓർമയില്ലെന്നും സുഹൃത്തുക്കൾ മുഖേന യുവതിയെ അറിയിച്ചു. ഇയാളുടെ സുഹൃത്തുക്കളെവിളിച്ച് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഇത് സത്യമാണെന്നും അയാൾക്ക് ഒന്നും ഓർമയില്ലെന്നും സുഹൃത്തുക്കൾ പറഞ്ഞു.

നിഹാദ് ഷാന്റെ സുഹൃത്ത് ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലാണെന്നുപറഞ്ഞ് യുവതിയെ പെരിന്തൽമണ്ണയിലെത്തിച്ചു. തുടർന്ന് കള്ളംപറഞ്ഞ് കോയമ്പത്തൂർക്ക് കൊണ്ടുപോയി. എന്നാൽ മലയാളം അറിയാത്ത യുവതിക്ക് തമിഴ് ബോർഡുകൾ കാണാൻ തുടങ്ങിയതോടെ താൻ തമിഴ്നാട്ടിലാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ബഹളംവെച്ചപ്പോൾ തിരിച്ച് പോകാമെന്നുപറഞ്ഞ് രണ്ടാംപ്രതിയായ ജുനൈദ് വാഹനംതിരിച്ചു.
എന്നാൽ രാത്രി തേഞ്ഞിപ്പലത്ത് എത്തിയപ്പോൾ ഇനി യാത്ര പ്രയാസമാണെന്നുപറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാക്കഞ്ചേരിയിലെ ഹോട്ടലിൽ മുറിയെടുത്തു. അവിടെവെച്ച് രണ്ടാംപ്രതിയായ മുഹമ്മദ് ജുനൈദ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.

പിന്നീടാണ് ഇതെല്ലാം നിഷാദ് ഷാൻ കൂട്ടുകാരുമൊത്ത് നടത്തിയ നാടകമാണെന്ന് മനസ്സിലായത്. ഒന്നാം പ്രതിയായ നിഹാദ് പഴയ മൊബൈൽ ഫോൺ സ്വിച്ച് ഓഫ്ചെയ്ത് 12-ഓളം പുതിയ സിമ്മുകൾ മാറിമാറി ഉപയോഗിച്ച് പോലീസിന്റെ അന്വേഷണം വഴിതെറ്റിച്ചു. നാട്ടിൽ തിരിച്ചെത്തിയശേഷം ഗോതീശ്വരത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്നയാളെ ശുശ്രൂഷിക്കാനെന്ന വ്യാജേന അയാളുടെ വീട്ടിൽ ഒളിച്ചുതാമസിക്കുകയായിരുന്നു. അവിടെനിന്നാണ് നിഷാദ് ഷാൻ പിടിയിലായത്. അറസ്റ്റ്ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. രണ്ടാംപ്രതിയായ ജുനൈദിനെ തിങ്കളാഴ്ചതന്നെ റിമാൻഡ് ചെയ്തിരുന്നു.

നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.വി. ശ്രീകാന്ത്, സി. ഹരീഷ് കുമാർ., എം. സജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ പി.എം. ലെനീഷ്, ബബിത്ത് കുറുമണ്ണിൽ, ശാലിനി ചെറിയ അരീക്കര എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടിച്ചത്.


Post a Comment

0 Comments