Flash News

6/recent/ticker-posts

കള്ളനോട്ടുകേസിൽ അമ്മയും മകളും അറസ്റ്റിൽ; വ്യാജനോട്ടുണ്ടാക്കാൻ പഠിച്ചത് ഗൂഗിളിൽനിന്ന്‌

Views
കള്ളനോട്ടുകേസിൽ അമ്മയും മകളും അറസ്റ്റിൽ; വ്യാജനോട്ടുണ്ടാക്കാൻ പഠിച്ചത് ഗൂഗിളിൽനിന്ന്‌



ആലപ്പുഴ: ലോട്ടറി കച്ചവടക്കാർക്ക് കള്ളനോട്ട് നൽകി ലോട്ടറി വാങ്ങിയ കേസിൽ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ഇവരുടെ മകളായ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.



വിലാസിനി കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെ ലോട്ടറി കടയിൽ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയും, സംശയം തോന്നിയ കടയുടമ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തുകയും നോട്ടുകൾ കള്ളനോട്ട് ആണെന്ന് തിരിച്ചറിയുകയും, വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



ഇവരുടെ പക്കൽനിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകളും കണ്ടെടുത്തു. തുടർന്ന് ഈ കേസിലേക്ക് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിലാസിനിയെ ചോദ്യം ചെയ്തതിൽ നിന്നും ഇവരുടെ മകൾ കൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് സംഘം ഇവർ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടിൽ എത്തി മകൾ ഷീബയെ പിടികൂടുകയും ചെയ്തു. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയിൽ പത്രപേപ്പറിൽ ഒളിച്ചു വച്ചിരുന്ന 500 രൂപയുടെ 31 വ്യാജ നോട്ടുകളും, 200 രൂപയുടെ 7 വ്യാജ നോട്ടുകളും, 100 രൂപയുടെ 4 വ്യാജ നോട്ടുകളും, 10 രൂപയുടെ 8 വ്യാജ നോട്ടുകളും പോലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ലാപ്ടോപ്പും , പ്രിന്ററും, സ്കാനറും പോലീസ് കണ്ടെടുത്തു.



യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും ഗൂഗിളിൽ നിന്നുമാണ് വ്യാജ കറൻസി ഉണ്ടാക്കാൻ പഠിച്ചതെന്ന് വ്യക്തമായി. വ്യാജ കറൻസി ഉണ്ടാക്കിതിനുശേഷം അമ്മയുടെ കയ്യിൽ കൊടുത്തു വിട്ട് ലോട്ടറി കച്ചവടക്കാർക്കും, മാർക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാർക്കും ആയി സാധനങ്ങൾ വാങ്ങി അവയ്ക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ. ശ്രീജിത്ത്. ടി, സി.പി.ഓ മാരായ ജോർജ് എ.സി, മഞ്ജുള , ഷാഹിന സി.എച്ച് , എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.


Post a Comment

0 Comments