പാലക്കാട്∙ വാളയാറില്‍ ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങളില്‍നിന്ന് മോട്ടര്‍ വാഹന വകുപ്പ് (എംവിഡി) വ്യാപകമായി പണം പിരിക്കുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തൽ. ഇന്നലെ രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ ആര്‍ടിഒ ഇന്‍ ചെക്പോസ്റ്റില്‍ നിന്നും 7200 രൂപയുടെ കൈക്കൂലി പിടികൂടി. ഡ്രൈവർമാരിൽനിന്ന് പണം വാങ്ങുന്നതിന്റെയും വിജിലൻസിനെ കണ്ട് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പണം തിരികെ നൽകുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു.
വേഷം മാറിയെത്തി തീര്‍ഥാടകരിൽനിന്ന് വിവരം തേടിയ ശേഷമായിരുന്നു വിജിലൻസിന്റെ മിന്നൽ പരിശോധന. പിടികൂടിയ 7200 രൂപയിൽ 6000ലധികം രൂപ തന്റെ പണമെന്ന് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വാദിച്ചു. എന്നാൽ, ഈ സമയം 1000 രൂപ പോലും കൗണ്ടറിലുണ്ടായിരുന്നില്ല. 100, 200, 500 രൂപ എന്നിങ്ങനെയാണ് തീര്‍ഥാടകരുടെ വാഹനത്തിൽനിന്ന് പിരിവായി വാങ്ങുന്നത്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഉദ്യോഗസ്ഥരെ ഭയന്ന് പണം നല്‍കുന്നത്.
0 Comments