ദോഹ: ഇതിഹാസം രചിച്ച മഹാ മാന്ത്രികന്റെ കാൽപ്പാടുകൾ പിന്തുടർന്ന് ഹാട്രിക്ക് തികച്ച ഗോൺസാലോ റാമോസ് വരവറിയിച്ചപ്പോൾ സ്വിറ്റ്സർലൻഡിന്റെ ക്വാർട്ടർ മോഹങ്ങളെ കരിച്ച് പോർച്ചുഗീസ് പടയോട്ടം. ഖത്തർ ലോകകപ്പിലെ അവസാന പ്രീക്വാർട്ടറിൽ ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് പറങ്കിപ്പട സ്വിസ് പട്ടാളത്തെ തളച്ചത്. പോർച്ചുഗലിനായി ഗോൺസാലോ റാമോസ് ഹാട്രിക്ക് നേടിയപ്പോൾ പെപ്പെ, റാഫേൽ ഗുറേറോ, റാഫേൽ ലിയോ എന്നിവരും ലക്ഷ്യം കണ്ടു. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ അക്കാഞ്ചിയുടെ വകയായിരുന്നു. ക്വാർട്ടറിൽ സ്പെയിനിന്റെ ടിക്കി ടാക്കയ്ക്ക് ടാറ്റ പറഞ്ഞ് എത്തുന്ന മൊറോക്കോയാണ് പോർച്ചുഗലിന്റെ എതിരാളികൾ.
_വേങ്ങര ഓൺലൈൻ_
74-ാം മിനിറ്റിൽ ജോ ഫെലിക്സിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തി. ആരവത്തോടെയാണ് കാണികൾ റോണോയെ സ്വീകരിച്ചത്. തൊട്ട് പിന്നാലെ ലഭിച്ച ഫ്രീക്കിക്ക് റോണോ എടുത്തെങ്കിലും സ്വിസ് മതിൽ കടന്നില്ല. 84-ാം മിനിറ്റിൽ റൊണാൾഡോ വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് ഫ്ലാഗ് അതിനകം തന്നെ ഉയർന്നിരുന്നു. ഇഞ്ചുറി ടൈമിൽ റാഫേൽ ലിയോയിലൂടെ ഒരു ഗോൾ കൂടെ നേടി പോർച്ചുഗൽ ആഘോഷം പൂർത്തിയാക്കി.
0 Comments