Flash News

6/recent/ticker-posts

അര്‍ജന്റീന സെമിയില്‍,നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്തത് ഷൂട്ടൗട്ടില്‍

Views
ഖത്തര്‍ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ സ്വപ്‌ന ഫുട്ബോളിന്‍റെ വക്താക്കളായി അര്‍ജന്‍റീന തുടരും. രണ്ടാം ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പിച്ചാണ് മെസിപ്പടയുടെ പടയോട്ടം. രണ്ട് തകര്‍പ്പന്‍ സേവുകളുമായി അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസ് ഷൂട്ടൗട്ടിലെ ഹീറോയായി. 120 മിനുറ്റുകളിലും ഇരു ടീമും രണ്ടുവീതം ഗോളടിച്ച് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. അതിന് മുമ്പ് ഒരു ഗോളും അസിസ്റ്റുമായി മെസി അര്‍ജന്‍റീനക്കായും ഇരട്ട ഗോളുമായി വൗട്ട് നെതര്‍ലന്‍ഡ്‌സിനായും തിളങ്ങി.

ഇരു ടീമുകളും ശക്തമായ ഇലവനുകളുമായി കളത്തിലെത്തിയപ്പോള്‍ ആദ്യ മിനുറ്റുകളില്‍ നെതര്‍ലന്‍ഡ്‌സ് ടീം ആക്രമണത്തില്‍ മുന്നിട്ടുനിന്നു. ഡീപേയും ഗാപ്‌കോയും അടങ്ങുന്ന നെത‍ര്‍ലന്‍ഡ്‌സ് മുന്‍നിര ഇടയ്ക്കിടയ്ക്ക് അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്ക് പാഞ്ഞെത്തിക്കൊണ്ടിരുന്നു. പക്ഷേ ആദ്യ 45 മിനുറ്റുകളില്‍ ഒരു ഷോട്ട് പോലും ടാര്‍ഗറ്റിലേക്ക് പായിക്കാന്‍ ഡച്ച് താരങ്ങള്‍ക്കായില്ല. 22-ാം മിനുറ്റില്‍ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലിയോണല്‍ മെസിയുടെ 25 യാര്‍ഡ് അകലെ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. 33-ാം മിനുറ്റില്‍ ഡീ പോളിന്‍റെ ദുര്‍ബലമായ ഷോട്ട് ഗോളി പിടികൂടി. 

എന്നാല്‍ ആദ്യപകുതി സമനിലയിലേക്ക് എന്ന് കരുതിയിരിക്കേയാണ് 35-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സ് പ്രതിരോധത്തെ കബളിപ്പിച്ച് മെസി മറിച്ചുനല്‍കിയ പന്തില്‍ മൊളീന ഫിനിഷ് ചെയ്തത്. അര്‍ജന്‍റീനക്കായി മൊളീനയുടെ ആദ്യ ഗോളാണിത്. നെതര്‍ലന്‍ഡ്‌സ് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ പന്തിനെ കാലുകൊണ്ട് തഴുകി നീങ്ങിയ മെസി ഒരൊറ്റ നിമിഷം ചരിഞ്ഞുള്ള നോട്ടം കൊണ്ട് മൊളീനയിലേക്ക് പന്തടയാളം കൈമാറുകയായിരുന്നു. വിര്‍ജില്‍ വാന്‍ ഡൈക്ക് എന്ന വമ്പന്‍ പ്രതിരോധക്കാരന് തരിമ്പുപോലും ഇടനല്‍കാതെ മൊളീന പന്ത് വലയിലേക്ക് പായിച്ചു. ഇതോടെ അര്‍ജന്‍റീന 1-0ന് മുന്നിലെത്തി.

63-ാം മിനുറ്റില്‍ മെസിയുടെ മഴവില്‍ ഫ്രീകിക്ക് ബാറിനെ തൊട്ടുരുമി കടന്നുപോയി. മെസിയുടെ ഊഴം വരുന്നതെയുണ്ടായിരുന്നുള്ളൂ. 72-ാം മിനുറ്റില്‍ അക്യൂനയെ ബോക്‌സില്‍ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡച്ച് ഗോളി ആന്ദ്രേസ് നോപ്പെര്‍ട്ടിനെ വെറും നോക്കുകുത്തിയാക്കി അനായാസം മെസി വലയിലെത്തിച്ചു. 

83-ാം മിനുറ്റില്‍ നെതര്‍ലന്‍ഡ്‌സിന്‍റെ ആദ്യ മറുപടിയെത്തി. വൗട്ട് വേഹോര്‍സ്‌ടായിരുന്നു സ്കോറര്‍. എങ്കിലും അര്‍ജന്‍റീന 2-1ന് മത്സരം വിജയിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി. 90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതര്‍ലന്‍ഡ്‌സ് രണ്ട് മിനുറ്റിനുള്ളില്‍ സമനില ഗോള്‍ കണ്ടെത്തിയതോടെ വമ്പന്‍ ട്വിസ്റ്റുണ്ടായി. ഇഞ്ചുറിടൈമിന്‍റെ അവസാന സെക്കന്‍ഡില്‍ തന്ത്രപരമായി ഫ്രീകിക്കിലൂടെ വലകുലുക്കി വൗട്ട് നെതര്‍ലന്‍ഡ്‌സ് സമനില പിടിക്കുകയായിരുന്നു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് വലയിലേക്ക് ഡയറക്ട് കിക്ക് പ്രതീക്ഷിച്ച അര്‍ജന്‍റീനന്‍ താരങ്ങളെ കബളിപ്പിച്ച് നിലംപറ്റെ കിക്കെടുത്ത കോപ്മെനാഷ് പന്ത് വൗട്ടിന്‍റെ കാലുകളിലേക്ക് എത്തിക്കുകയായിരുന്നു.

ഇതോടെ തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടര്‍ മത്സരവും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ടു. 114-ാം മിനുറ്റില്‍ ലൗറ്റാരോ മാര്‍ട്ടിനസിന്‍റെ ഷോട്ട് ഗോളി തടുത്തിട്ടു. എന്‍സോ ഫെര്‍ണാണ്ടസിന്‍റെ ഷോട്ട് തൊട്ടുപിന്നാലെ ക്രോസ് ബാറിനെ ഉരുമി പോയി. പിന്നാലെ ഇരു ടീമുകള്‍ക്കും അവസരങ്ങള്‍ മുതലാക്കാനായില്ല. മെസി, എന്‍സോ എന്നിവരുടെ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് ഗോളാകാതെ പോയി. അങ്ങനെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ പിന്നെ കണ്ടത് എമിയുടെ മായാക്കാഴ്‌ചകളും അര്‍ജന്‍റീന സെമിയിലെത്തുന്നതും.


Post a Comment

0 Comments