Flash News

6/recent/ticker-posts

കുറഞ്ഞ ചെലവില്‍ ഹജ് യാത്ര; 10 വര്‍ഷത്തിനിടെ നേടിയത് കോടികള്‍; അനീസിനെ സാഹസികമായി കീഴ്പ്പെടുത്തിയത് ഇങ്ങനെ

Views

മലപ്പുറം: കുറഞ്ഞ ചെലവില്‍ ഹജ് യാത്ര വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് പിടികൂടി
വണ്ടൂര്‍ തിരുവാലി സ്വദേശി ചേന്നന്‍ കുളത്തില്‍ അനീസ് (33) ആണു കൊണ്ടോട്ടി സ്വദേശിനിയുടെ പരാതിയില്‍ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷത്തെ ഹജ് യാത്രയ്ക്കു മുന്‍പ് 2022 ജൂണ്‍ രണ്ടിനായിരുന്നു സംഭവം.

ഇയാളുടെ അറസ്റ്റോടെ പുറത്ത് വരുന്നത് വര്‍ഷങ്ങളായി നടത്തിയ കോടികളുടെ വിസ, ജോലി വാഗ്ദാന തട്ടിപ്പുകളാണ്. ബെംഗളൂരുവില്‍ രാഹുല്‍ എന്ന വ്യാജപ്പേരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അനീസിനെ സാഹസികമായാണ് പോലീസ് പിടികൂടിയത്. വ്യാജപ്പേരില്‍ ഒളിവില്‍ കഴിയുമ്ബോഴും ഇയാള്‍ അവിടെ നിന്നും വിവാഹവും കഴിച്ചിരുന്നെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം കോഴിക്കോട്ടെ ഒരു ട്രാവല്‍സില്‍ വര്‍ഷങ്ങളായി അമീറായി പോകുന്ന ഒരു മത പണ്ഡിതന്‍റെ നേതൃത്വത്തില്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാമെന്ന് പറഞ്ഞ് 50 പേരില്‍ നിന്നായി രണ്ടര കോടിയോളം രൂപയാണ് അനീസ് തട്ടിയെടുത്തത്. കൊണ്ടോട്ടി എസിപി വിജയ് ഭാരത് റെഡ്ഡി, എസ്‌ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഡാന്‍സഫ് ടീമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.

അനീസ് നടത്തിയ കോടികളുടെ തട്ടിപ്പിന്‍റെ ഒരു ഭാഗം മാത്രമാണ് ഇപ്പോഴും വെളിവായിട്ടുള്ളത്. കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമാണ് തട്ടിപ്പിന്‍റെ ആഴം മനസിലാകൂ. ലക്ഷദ്വീപില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ഇയാളുടെ ചതിയില്‍ വീണിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. 4.85 ലക്ഷം രൂപയാണ് ഇയാള്‍ ഹജ്ജ് യാത്രക്കായി ഒരാളില്‍ നിന്നും ഈടാക്കിയിരുന്നത്. പാസ് പോര്‍ട്ടിന്‍റെ കോപ്പി അയച്ച്‌ കൊടുക്കാനും പണം കനറാ ബാങ്കില്‍ നിക്ഷേപിക്കാനുമാണ് ഇയാള്‍ ഹാജിമാരെ അറിയിച്ചിരുന്നത്.

പണം നഷ്ടപ്പെട്ട കൊണ്ടോട്ടി സ്വദേശിയും തിരൂര്‍ സ്വദേശിനിയുമായ രണ്ടുപേരുടെ പരാതിയിലാണ് പോലീസ് കേസടുത്തതും അന്വേഷണം നടത്തിയതും. 2019 -ല്‍ മലപ്പുറും, കാസര്‍കോട് ജില്ലകളില്‍ നിന്നായും ഇയാള്‍ നിരവധി പേരെ ഹജ്ജിന് പണം വാങ്ങി കബളിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമേ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി അമേരിക്ക, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നേഴ്‌സ് ജോലി വാഗ്ദാനം ചെയ്തും നിരവധി പേരില്‍ നിന്നും ഇയാള്‍ പണം തട്ടിയിട്ടുണ്ട്.നേരേത്തേ ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ഇവിടുത്തെ അനുഭവ പരിചയം വെച്ചാണ് ആളുകളെ വലയിലാക്കിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ പേരില്‍ സിം കാര്‍ഡുകള്‍ സ്വന്തമാക്കിയ അനീസ് പല പേരുകളിലായി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വിസ തട്ടിപ്പിന് മാത്രം ഇയാളുടെ പേരില്‍ മലപ്പുറം, കാസര്‍കോട്, എറണാംകുളം ജില്ലകളിലെ നിലമ്ബൂര്‍, പൊന്നാനി, തിരൂര്‍, കാടാമ്ബുഴ, വണ്ടൂര്‍, ബേഡകം, പോലീസ് സ്റ്റേഷന് കീഴില്‍ 15 ഓളം കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഇയാള്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. ഒളിവില്‍ കഴിയുമ്ബോഴും ഇയാള്‍ വ്യാജ പേരുകളില്‍ വിസ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു.


Post a Comment

0 Comments