ന്യൂഡല്‍ഹി: ബിജെപി ഭാരവാഹിയായിരുന്ന അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് ചേരുന്നു. രാവിലെ 9.15 നാണ് കോടതി ചേർന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ മദ്രാസ് ഹൈക്കോടതിയില്‍ രാവിലെ 10.35 ന് നടക്കുന്ന സാഹചര്യത്തിലാണ്, അതിനുമുമ്പേ തന്നെ ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഇന്നലെ വിക്ടോറിയയുടെ നിയമനത്തിനെതിരായ ഹര്‍ജികള്‍ മെന്‍ഷന്‍ ചെയ്തപ്പോഴാണ് ഇന്നു രാവിലെ താന്‍ തന്നെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരാണ് രംഗത്തുവന്നത്. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. വിക്ടോറിയയുടെ നിയമനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും നിവേദനം നല്‍കിയിരുന്നു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വിക്ടോറിയ ഗൗരി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും, അത്തരമൊരാള്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത് സ്വതന്ത്രമായ നീതി നിര്‍വഹണത്തിന് പ്രതികൂലമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ നേരത്തെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് എത്തിയിരുന്നത്
0 Comments