മലപ്പുറം കോഡൂരിൽ എൽ കെ ജി വിദ്യാർഥിനി മരണപ്പെട്ടു
മരണ കാരണം വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു
മലപ്പുറം: കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാതെ എൽ കെ ജി വിദ്യാർഥിനിയുടെ മരണം. ഈസ്റ്റ് കോഡൂർ മൂഴിക്കൽ ശിഹാബിന്റെ മകൾ ഫാത്തിമ റഫ്ഷിയാണ് മരണപ്പെട്ടത്.
വയറുവേദനയും, പനിയും, ഛർദിയുമായി കുട്ടി വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിരുന്നു. പക്ഷേ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താനായിരുന്നില്ല.
സ്കാനിങ്ങിൽ വയറിൽ ചെറിയ കുമിളകൾ കണ്ടെത്തിയെങ്കിലും അത് ഗൗരവമായി എടുക്കേണ്ടതില്ലെന്നാണ് അറിയിച്ചത്.
വ്യാഴാഴ്ച് വൈകിട്ട് വയറ് വേദന ശക്തമായതോടെ പടപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോവുകയും വഴി മധ്യേ മരിക്കുകയുമായിരുന്നു.
കഴിഞ്ഞ ആഴ്ച്ചയിൽ പനിയുണ്ടായിരുന്നെങ്കിലും സാധാരണ വൈറൽ പനിയാകുമെന്നായിരുന്നു വീട്ടുകാരും അധ്യാപകരും
കരുതിയിരുന്നത്.
മലപ്പുറം താലൂക്കാശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണ കാരണം വ്യക്തമായിട്ടില്ല. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ റിപ്പോർട്ട് കിട്ടിയാലെ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. കുഞ്ഞിന് പനിയും, ഛർദിയും, വയറുവേദയും ഉണ്ടായിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ കണ്ടതോടെ ഇവയുടെ വ്യക്തതക്കുവേണ്ടി മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജിനു കീഴിൽ ഫോറൻസിക് പരിശോധനകൾക്കായി അയച്ചിട്ടുണ്ട്. കുട്ടശ്ശേരിക്കുളമ്പ ജി.എം.എൽ.പി.സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിനിയാണ്. മാതാവ്: മൈമൂന. സഹോദരങ്ങൾ: റഷ്ദാൻ, റിസ്ല, റുഷ്ദ
0 Comments