Flash News

6/recent/ticker-posts

മലപ്പുറത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Views

മലപ്പുറം∙ നിലമ്പൂർ മമ്പാട് പൊങ്ങല്ലൂരിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി. ചുങ്കത്തറ പൂക്കോട്ടുമണ്ണ മുഞ്ഞക്കൽ മുഹമ്മദാലിയുടെ മകൾ സുൽഫത്ത് (26) ആണ് മരിച്ചത്. ഭർത്താവ് പൊയിലിൽ ഷമീമിനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഷമീം, സുൽഫത്തിന്റ സഹോദരൻ സൽമാൻ എന്നിവരെ പൊലീസ് ചോദ്യം ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ 4നാണ് സംഭവമുണ്ടായത്.

പൊലീസ് പറയുന്നത്: 

ഷമീമും സുൽഫത്തും തമ്മിൽ കലഹം പതിവാണ്. ഷമീമിന്റ ബിസിനസ് പങ്കാളിയാണ് സൽമാന്‍. ഇരുവരും വ്യാപാര ആവശ്യത്തിന് ഫെബ്രുവരി 11ന് കാറിൽ ബെംഗളൂരുവിൽ പോയി. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ തിരിച്ചെത്തി. പിന്നാലെ ഷമീമും സുൽഫത്തും തമ്മിൽ കലഹം ഉണ്ടായി. ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ച സൽമാൻ, നാലു മണിയോടെ ചുങ്കത്തറയിലെ വീട്ടിലേക്ക് മടങ്ങി. 3 കിലോമീറ്റർ അകലെയെത്തിയപ്പോൾ, സഹോദരി പ്രശ്നമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് സൽമാനെ ഷമീം വിളിച്ചുവരുത്തി. മടങ്ങി ചെന്നപ്പോൾ സുൽഫത്തിനെ കണ്ടില്ല. എവിടെയെന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് ഷമീം മറുപടി പറഞ്ഞു. തിരച്ചിലിൽ കിടപ്പു മുറിയിൽ കയറിൽ തൂങ്ങിയ നിലയിൽ സുൽഫത്തിനെ കണ്ടെത്തി.

ഷമീമിന്റ സഹായത്തോടെ സുൽഫത്തിന്റെ കഴുത്തിലെ കയർ അഴിച്ചെന്നാണ് സൽമാൻ പൊലീസിന് നൽകിയ മൊഴി. എന്നാൽ, ബഹളം കേട്ട് ചെന്ന് നോക്കിയപ്പോൾ സുൽഫത്തിനെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടതെന്ന് അയൽവാസിയുടെ മൊഴിയിൽ പറയുന്നു. സുൽഫത്തിന് അനക്കമുണ്ടായിരുന്നില്ല. ഷമീമും സൽമാനും ചേർന്ന് സുൽഫത്തിനെ എടവണ്ണ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.30ന് സുൽഫത്ത് എഴുതിയ ആത്മഹത്യാക്കുറിപ്പ് കിടപ്പുമുറിയിൽനിന്ന് കണ്ടെടുത്തു. തനിക്ക് എന്തു സംഭവിച്ചാലും സൽമാനും ഷമീമുമാണ് ഉത്തരവാദികളെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മർദനമേറ്റതിനെക്കുറിച്ചും പരാമർശമുണ്ട്.

മഞ്ചേരി മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. അസ്വാഭാവിക മരണത്തിനാണ് കേസെടുത്ത പൊലീസ്, പിന്നീട് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ഇൻസ്പെക്ടർ പി.വിഷ്ണുവിന്റ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി. ഷമീമിനെ കോടതിയിൽ ഹാജരാക്കും. സുൽഫത്തിന്റ മൃതദേഹം പൂക്കോട്ടു മണ്ണ ജുമാ മസ്ജിദിൽ കബറടക്കി. രണ്ടു മക്കളുണ്ട്.



Post a Comment

0 Comments