മലപ്പുറം: പെരിന്തൽമണ്ണയിലെ തിരഞ്ഞെടുപ്പിൽ ബാലറ്റുപെട്ടി കാണാതായ സംഭവത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ മലപ്പുറത്തെത്തി തെളിവെടുത്തു.
തിങ്കളാഴ്ചയാണ് രണ്ട് കമ്മിഷൻ അംഗങ്ങൾ മലപ്പുറത്തെത്തിയത്. അന്ന് ചുമതലയിൽ ഉണ്ടായിരുന്ന ചില ഉദ്യോഗസ്ഥരെയാണ് വിളിച്ചുവരുത്തിയത്. ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട് തപാൽ വോട്ടുകളുടെ പെട്ടി ഹൈക്കോടതിയിലേക്ക് മാറ്റാൻ നോക്കുമ്പോഴാണ് ഒരുപെട്ടിയുടെ കുറവ് കണ്ടെത്തിയത്. അത് പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽനിന്ന് കണ്ടെത്തുകയും ചെയ്തു. ഈ ഓഫീസും കമ്മിഷൻ സന്ദർശിച്ചതായി അറിയുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിശദീകരണം ചോദിച്ചതും അന്വേഷിക്കാൻ ആവശ്യപ്പെട്ടതും സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനോടാണ്. കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷൻ തെളിവെടുപ്പിനെത്തിയതിന്റെ സാഹചര്യം വ്യക്തമല്ല.
0 Comments