Flash News

6/recent/ticker-posts

പ്ലസ് വൺ സീറ്റുകൾ 30 % വരെ കൂട്ടിയേക്കും, അപേക്ഷ നോക്കി പുതിയ ബാച്ച് പരിഗണിക്കുമെന്ന് മന്ത്രി ശിവൻകുട്ടി

Views
തിരുവനന്തപുരം : വടക്കൻ ജില്ലകളിൽ ഉൾപ്പെടെ സീറ്റുകളുടെ കുറവ് ഇക്കൊല്ലത്തെ പ്ലസ് വൺ പ്രവേശനത്തിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഫുൾ എ പ്ളസ് വാങ്ങിയവർക്ക് പോലും ഇഷ്ടവിഷയവും സ്കൂളും ആദ്യ ഘട്ടത്തിൽ ലഭിക്കാതെ വരാം.അതേസമയം, കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന കാര്യം അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

4,17,864 പേരാണ് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചത്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിഭാഗങ്ങളിലായി എഴുപതിനായിരത്തോളം കുട്ടികളും. പ്ലസ് വണ്ണിന് 3,60,692 സീറ്റുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളത്. വി.എച്ച്.എസ്.ഇയിൽ 33,030, പോളിടെക്നിക്കിൽ 9,990, ഐ.ടി.ഐയിൽ 61,429 സീറ്റുകളും ചേർത്ത് 4,65,141 സീറ്റുകളാണ് ഉപരി പഠനത്തിനുള്ളത്. പ്ലസ് വൺ സീറ്റുകളുടെ എണ്ണം 30 ശതമാനം വരെ വർദ്ധിപ്പിച്ചും അധിക ബാച്ചുകൾ അനുവദിച്ചും പരിഹരിക്കാനാണ് സർക്കാർ ശ്രമം. കഴിഞ്ഞ വർഷം അനുവദിച്ച 81 അധിക ബാച്ചുകൾ തുടരുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്.

*വടക്കൻ ജില്ലകളിൽ 52,000 സീറ്റുകളുടെ കുറവ്*

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആവശ്യത്തിന് സീറ്റില്ലെന്ന പരാതി വ്യാപകമാണ്. കണ്ണൂർ, വയനാട്, കാസർകോട് എന്നിവയും ഉൾപ്പെടെ ആറ് ജില്ലകളിലായി 52758 പ്ലസ് വൺ സീറ്റുകളുടെ കുറവുണ്ട്.സീറ്റ് ക്ഷാമം ഏറ്റവുമധികം ബാധിക്കുക മലപ്പുറം ജില്ലയിലാണ്. 77, 827 പേരാണ് ഇവിടെ എസ്.എസ്.എൽ.സി വിജയിച്ചത്. പ്ലസ് വൺ സീറ്റുകൾ 53,250 മാത്രം. 24577 സീറ്റുകളുടെ കുറവ്. പോളിടെക്നിക്, ഐ.ടി.ഐ വിഭാഗത്തിലേക്ക് കുറേപ്പേർ മാറിയാലും ഇരുപതിനായിരത്തോളം സീറ്റിന്റെ കുറവുണ്ടാവും.

എന്നാൽ, കോട്ടയത്ത് വിജയിച്ച 18,886 പേർക്കായി 22,250 സീറ്റുകളുണ്ട്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും കൂടുതൽ സീറ്റുകളുണ്ട്. തെക്കൻ ജില്ലകളിൽ അധികമുള്ള ബാച്ചുകൾ വടക്കൻ ജില്ലകളിലേക്ക് മാറ്റണമെന്ന കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ടും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശവും ഉടൻ നടപ്പിലാക്കില്ല. വിജയിച്ചവർക്കെല്ലാം ഉപരി പഠനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.


Post a Comment

0 Comments