വേങ്ങര : പതിമൂന്നാം വാർഡ് ചിനക്കൽ
മദ്രസ റോഡിൽ മരണത്തെ മാടി വിളിക്കുന്ന ഒരു ഇലക്ട്രിക് പോസ്റ്റുണ്ട്. പരാതിപ്പെട്ടിട്ട് ഇതുവരെ ആരും തിരിഞ്ഞ് നോക്കിയില്ല. ഷോക്കേറ്റ് ആരെങ്കിലും മരിക്കാനായി കാത്ത് നിൽക്കുകയാണോ ..?!
അതാണല്ലോ കേരള നിയമം ....
കൊണ്ടാലേ അറിയൂ ...
താനൂർ ബോട്ടപകടത്തിന് മുമ്പേ ആ ബോട്ടിനെതിരെ അല്ല, കൂടാരം വെച്ച തോണിക്കെതിരെ നിരവധി പരാതികൾ ഉയർന്നപ്പോൾ പരാതിക്കാരനെ മാനസിക രോഗിയാക്കി മാറ്റിയില്ലേ.... ലൈസൻസില്ലെന്ന് പറഞ്ഞ പരാതിക്കാരനോട് "അതില്ലെന്ന് നീയാണോ തീരുമാനിക്കുന്നത് " എന്ന ചോദ്യമാണത്രേ മന്ത്രി ചോദിച്ചത്.
നിരവധി കുടുംബത്തിന്റെ അടിവേരടക്കം പിഴുത് 22 ജീവൻ പൊലിഞ്ഞ ശരീരങ്ങളാണ് ആ പരാതി അവഗണിച്ചവർ നമുക്ക് കനലായി തന്നത്.
ഇവിടെയും നിരവധി പരാതി നൽകി. ഒടുവിൽ അവരുടെ ഉള്ളിലെ ആധി പോപ്പുലർ ന്യൂസിനോട് പങ്കുവെക്കുകയായിരുന്നു.
പോപ്പുലർ ന്യൂസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങൾ . നടുക്കുന്നതായിരുന്നു.
താഴെ റോഡരികിൽ വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചതാണ് ഇലക്ട്രിക് പോസ്റ്റ് . ഇതിനോട് ചേർന്ന കുന്നിൽ മുകളിലെ വീടിന്റെ മുറ്റത്തോട് ചേർന്നാണ് കറണ്ട് കമ്പികൾ അടങ്ങുന്ന പോസ്റ്റിന്റെ മുകൾ ഭാഗം വരുന്നത്. കുട്ടികൾ മുറ്റത്തേക്ക് കളിക്കാൻ ഇറങ്ങുന്നത് ഭയന്നാണ് ഇവിടെ ഈ കുടുംബം കഴിയുന്നത്. ശലഭങ്ങളെ പോലെ വീട്ടു മുറ്റത്ത് പറന്ന് നടക്കാൻ ഇവരും ഏറെ കൊതിക്കുന്നുണ്ടാകും. പക്ഷേ, കുഞ്ഞുമക്കളെ ജീവനെയോർത്ത് മാതാപിതാക്കൾ എങ്ങനെ പുറത്തിറക്കാനാണ്..?
നിരവധി തവണ കെ എസ് ഇ ബിയിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ഇവിടെ ഒരു ദുരന്തം വരാതിരിക്കട്ടെ... പോപ്പുലർ ന്യൂസിന്റെ ഈ വാർത്തയെങ്കിലും അധികാരികളുടെ കണ്ണ് തുറക്കട്ടെ...
നിങ്ങൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...
0 Comments