രേഖകൾ പ്രകാരം രണ്ട് പേർക്ക് വേണ്ടി മാത്രം വാടകയ്ക്ക് എടുത്തിരുന്ന വീടുകളിലെ വലിയ വൈദ്യുതി ഉപയോഗമാണ് വീടുകളിൽ അസ്വാഭാവികമായ എന്തോ നടക്കുന്നുണ്ടെന്ന സംശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. 23,000 ദിർഹമൊക്കെയായിരുന്നു (അഞ്ച് ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഇവിടങ്ങളിൽ വൈദ്യുതി ബിൽ വന്നിരുന്നത്. അന്വേഷിച്ച് എത്തിയപ്പോൾ നിരവധി പേർ ഉൾപ്പെട്ട വലിയ തട്ടിപ്പ് സംഘത്തിന്റെ ആസ്ഥാനമായി ഉപയോഗിക്കുകയായിരുന്നത്രെ വീടുകൾ. ഇലക്ട്രോണിക് തട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പരിപാടികളും ഇവിടം കേന്ദ്രീകരിച്ച് നടന്നുവരികയായിരുന്നു എന്നാണ് കണ്ടെത്തിയത്.
വ്യാജ വെബ്സൈറ്റുകൾ തയ്യാറാക്കി വലിയ ഓഫറുകളും സമ്മാനങ്ങളും കിട്ടുമെന്ന് വ്യാജ പ്രചരണങ്ങൾ നടത്തി അതിലൂടെ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതായിരുന്നു പ്രധാന പരിപാടി. അധികൃതർ നടത്തിയ റെയ്ഡിൽ നിരവധി കംപ്യൂട്ടറുകളും മൊബൈൽ ഫോണുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഏഷ്യക്കാരായ പത്ത് പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഫുജൈറ ഫെഡറൽ കോടതി ഇവർക്ക് പത്ത് പേർക്കും അഞ്ച് വർഷം വീതം ജയിൽ ശിക്ഷയും 50 ലക്ഷം ദിർഹം പിഴയും വിധിച്ചിട്ടുണ്ട്. ഇവരുടെ വിസ സ്പോൺസർ ചെയ്യുകയും വീടുകളും വാഹനങ്ങളും എടുത്ത് നൽകുകയും ചെയ്തിരുന്ന ഒരു വാണിജ്യ സ്ഥാപനത്തിന് 50 ലക്ഷം ദിർഹം വേറെ പിഴയും ചുമത്തിയിട്ടുണ്ട്.
0 Comments