താനൂര്‍ : ബോട്ടപകടം നടന്ന് രണ്ടുമാസം പിന്നിടുമ്ബോള്‍ രണ്ട് കുഞ്ഞുജീവിതങ്ങള്‍ വേദനയുടെ നേര്‍സാക്ഷ്യമാവുന്നു. അപകടത്തില്‍നിന്ന് കരകയറിയ പറക്കമുറ്റാത്ത രണ്ടുജീവനുകള്‍ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും കൊതിച്ച് രക്ഷിതാക്കള്‍ ആശുപത്രികള്‍ കയറിയിറങ്ങുകയാണ്. ഒരുവയസ്സ് പിന്നിട്ട അയിശ മെഹ്റിന്റെ ചുണ്ടില്‍ പഴയ പുഞ്ചിരി വിരിഞ്ഞുകാണാൻ മാതാപിതാക്കളായ കുന്നുമ്മല്‍ നുസ്രത്തും മൻസൂറും ചികിത്സ തുടരുകയാണ്. ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് അയിശ മെഹ്റിൻ പിറന്നത്. അപകടശേഷം ചികിത്സക്ക് പല കോണില്‍നിന്നും വാഗ്ദാനങ്ങളുണ്ടായിരുന്നെങ്കിലും സ്വകാര്യ ആശുപത്രികളെല്ലാം ധിറുതിപിടിച്ച് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് വീട്ടിലേക്കയച്ചു. നിരന്തരമായ ഫിസിയോതെറപ്പിയിലൂടെ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരുമെന്ന വിദഗ്ധ ഉപദേശം കേട്ട കുടുംബം കുഞ്ഞുമോെളയുംകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വന്തം ചെലവില്‍ ഫിസിയോതെറപ്പി ചെയ്തുവരുകയാണ്. അപകടത്തില്‍ ഉമ്മയും സഹോദരനും നഷ്ടപ്പെട്ട അഞ്ചാം ക്ലാസുകാരി കുന്നുമ്മല്‍ ജര്‍ഷമോളുടെ ജീവൻ തിരിച്ചുകിട്ടിയെങ്കിലും ജീവിതമാകെ താളം തെറ്റിയിരിക്കുകയാണ്. അപകടത്തിന് മുമ്ബ് ഒരുവിധ ശാരീരിക-മാനസിക വൈകല്യവുമില്ലാത്ത കുട്ടിയുടെ അവസ്ഥ ഇപ്പോള്‍ ഭിന്നശേഷിക്കാര്‍ക്ക് സമാനമാണ്. തിരൂരിലെ ബി.ആര്‍.സി ആശുപത്രിയുടെ സൗജന്യ ചികിത്സയിലാണിപ്പോള്‍ ജര്‍ഷ മോള്‍. അഞ്ചാം ക്ലാസിലേക്ക് വിജയിച്ച കുട്ടിയുടെ പഠനവും പാതിവഴിയില്‍ മുടങ്ങി. ജോലിയിലിരിക്കെ അപകടത്തില്‍ മരിച്ച സിവില്‍ പൊലീസ് ഓഫിസര്‍ സ്വബ്റുദ്ദീന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കുന്നതുള്‍െപ്പടെയുള്ള കാര്യങ്ങളില്‍ വേഗമുണ്ടാകണമെന്ന് കരുതുന്നതായി സ്റ്റേഷൻ ഓഫിസര്‍ കെ.ജെ. ജിനേഷ് പറഞ്ഞു. അപകടത്തില്‍ മരിച്ച ആയിശ ബീവിയുടെയും മൂന്നു മക്കളുടെയും ഓര്‍മകളില്‍ ചെട്ടിപ്പടി ഗ്രാമത്തിന്റെ തേങ്ങലടങ്ങിയിട്ടില്ല. അവശേഷിച്ച രണ്ടുമക്കള്‍ പിതാവ് വി.കെ. സൈനുദ്ദീന്റെയും കുടുംബത്തിന്റെയും സംരക്ഷണത്തിലാണിപ്പോള്‍. ഇവര്‍ക്ക് വീട് അനുവദിക്കാൻ വിവിധ വാതിലുകള്‍ മുട്ടിയെങ്കിലും അധികൃതര്‍ കനിഞ്ഞിട്ടില്ല. കുന്നുമ്മല്‍ കുടുംബത്തിലെ രണ്ടു സഹോദരങ്ങള്‍ക്ക് മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി വാഗ്ദാനം ചെയ്ത രണ്ടു വീടുകളുടെ നിര്‍മാണം ഉടൻ തുടങ്ങുമെന്നാണ് കരുതപ്പെടുന്നത്.
0 Comments