മഞ്ചേരി: നഗരത്തില്‍ വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാൻ കീറിയ റോഡ് അറ്റകുറ്റപ്പണി നടത്തിയതില്‍ ക്രമക്കേട് നടന്നെന്ന് വിജിലൻസ് റിപ്പോര്‍ട്ട്.റോഡിന്റെ ഒന്നാംഘട്ട ടാറിങ് നടത്തി ആറുമാസത്തിനുശേഷമാണ് രണ്ടാംഘട്ട ടാറിങ് നടത്തിയത്.
ഈ കാലതാമസം റോഡിന്റെ തകര്‍ച്ചക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെരണി സബ് സ്റ്റേഷൻ റോഡ്, കോഴിക്കോട് റോഡ്, മഞ്ചേരി-മലപ്പുറം റോഡ് എന്നിവിടങ്ങളിലാണ് ജല അതോറിറ്റി റോഡ് മുറിച്ച് പൈപ്പ് സ്ഥാപിച്ചത്. മൂന്നുവര്‍ഷം മുമ്ബ് ആരംഭിച്ച പ്രവൃത്തി ഇതുവരെ പൂര്‍ത്തിയായിട്ടുമില്ല. റോഡ് കീറിയതിനുശേഷം അറ്റകുറ്റപ്പണി നടത്താനും വൈകിയിരുന്നു. പ്രവൃത്തിയില്‍ പൊതുമരാമത്ത് വകുപ്പ് മേല്‍നോട്ടം വഹിക്കുന്നതില്‍ വീഴ്ച വരുത്തിയതായും വിജിലൻസ് കണ്ടെത്തി. അഞ്ചുകിലോ മീറ്റര്‍ ദൂരം റോഡ് നിര്‍മാണത്തിലെ അപാതകയാണ് തെളിഞ്ഞത്. വാട്ടര്‍ അതോറിറ്റി - പൊതുമരാമത്ത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും പദ്ധതിയെ ബാധിച്ചു. തുടര്‍നടപടിക്ക് വിജിലൻസ് ഡയറക്ടര്‍ക്ക് ശിപാര്‍ശ ചെയ്യുമെന്ന് വിജിലൻസ് ഇൻസ്പെക്ടര്‍ പറഞ്ഞു. വിജിലൻസ് ഇൻസ്പെക്ടര്‍ പി. ജ്യോതീന്ദ്രകുമാര്‍, മങ്കട ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ ലീജിയ രാജു, വിജിലൻസ് എസ്.ഐ സജി, എ.എസ്.ഐ ഹനീഫ, എം.കെ. ധനേഷ്, അഭിജിത്ത് ദാമോദര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വര്‍ഷങ്ങള്‍ക്കുമുമ്ബ് സ്ഥാപിച്ച നഗരത്തിലെ പൈപ്പുകള്‍ പൊട്ടുന്നത് തുടര്‍ക്കഥയായതോടെയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കിയത്.
0 Comments