സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കെ.ബി ഗണേഷ് കുമാറും ബന്ധു ശരണ്യ മനോജും ഗൂഡാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ട് തള്ളി ശരണ്യ മനോജ്. പരാതിക്കാരി എഴുതിയ യഥാർത്ഥ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ലെന്നും ഇക്കാര്യം താൻ തന്നെ സിബിഐയിൽ പറഞ്ഞതാണെന്നും, പിന്നെങ്ങനെയാണ് തന്റെ പേര് സിബിഐ ഗൂഡാലോചനയിൽ ഉൾപ്പെടുത്തിയതെന്നും ശരണ്യ ചോദിച്ചു. ( saranya manoj on oommen chandy solar case )
‘ ഇതുമായി ബന്ധപ്പെട്ട് ഞാൻ സിബിഐയിൽ മൊഴി കൊടുത്തിട്ടുണ്ട്. ഗണേശ് കുമാറോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാക്കന്മാരോ ഗൂഡാലോചനയിൽ പങ്കെടുത്തിട്ടില്ല. കത്ത് അവസാനമായി കൈമാറുന്നത് നന്ദകുമാർ എന്ന വ്യക്തിയാണ്. ഉമ്മൻ ചാണ്ടി സാർ ഇതിൽ കക്ഷിയല്ലെന്ന് പറഞ്ഞ് എല്ലാവരും മൊഴി നൽകിയിട്ടുണ്ട്. കത്തിൽ എഴുതി ചേർക്കുന്നതിൽ ഞങ്ങൾക്കാർക്കും പങ്കില്ല. രണ്ട് കത്താണ് ദല്ലാൾ നന്ദകുമാർ ഹാൻഡ് ഓവർ ചെയ്തത്. എന്റെ കൈയിലുണ്ടായിരുന്നത് ഒറിജിനൽ കത്താണ്. അത് സോളാർ കേസ് ഇരയ്ക്ക് തന്നെ തിരികെ നൽകിയിട്ടുണ്ട്. ഈ ഒറിജിനൽ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരില്ല. ഉമ്മൻ ചാണ്ടി സാറിന് ഇതിൽ പങ്കില്ലെന്ന് ഞാനും ഗണേഷ് കുമാറുമെല്ലാം സിബിഐക്ക് മൊഴി കൊടുത്തതാണ്. പിന്നെങ്ങനെ സിബിഐ എന്റെ പേര് എഴുതി ചേർത്തു എന്നെനിക്ക് അറിയില്ല’ – ശരണ്യ മനോജ് പറഞ്ഞു.
പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരോ, പരാമർശമോയില്ലായിരുന്നെന്നും പിന്നീട് കൂട്ടിച്ചേർത്തതാണെന്നുമാണ് സി.ബി.ഐ കണ്ടെത്തൽ. പരാതിക്കാരിയുടെ കത്ത് തന്റെ സഹായിയെ വിട്ട് ഗണേഷ് കുമാർ കൈവശപ്പെടുത്തുകയായിരുന്നുവെന്നും ശരണ്യ മനോജ് നൽകിയ മൊഴിയിലും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നുമാണ് സിബിഐ പറയുന്നത്. ഈ കണ്ടെത്തലിനെതിരെയാണ് നിലവിൽ ശരണ്യ തന്നെ രംഗത്തെത്തിയിരിക്കുന്നത്.
0 Comments