ന്യൂഡൽഹി: ഭരണഘടനാ നിർമാണം അടക്കം നിരവധി ചരിത്രമുഹൂർത്തങ്ങൾ ഇന്ത്യക്ക് സമ്മാനിച്ച പാർലമെന്റ് മന്ദിരത്തിന് രാജ്യത്തിന്റെ വിട. തിങ്കളാഴ്ച രാവിലെ മുതൽ ഇരുസഭകളിലും സ്വന്തം ഇരിപ്പിടങ്ങളിൽ അവസാനമായി ഇരുന്ന പാർലമെന്റ് അംഗങ്ങൾ, ചരിത്രമന്ദിരത്തിന്റെ ഓർമകളും അനുഭവങ്ങളും മനസ്സിലേറ്റി വൈകീട്ടോടെ വിടപറഞ്ഞിറങ്ങി. പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിന് മുന്നിൽ ചൊവ്വാഴ്ച രാവിലെ 10.30ന് ഒരുമിച്ച് ഒരു ഫ്രെയിമിൽ അണിനിരന്ന്, സെൻട്രൽ ഹാളിൽ സമ്മേളിച്ചശേഷം ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാർ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നീങ്ങും.
പുതിയ കെട്ടിടത്തിലേക്ക് മാറുകയാണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിന്റെ യാത്രയുടെ സുവർണ അധ്യായമായി ഈ മന്ദിരം വരും തലമുറയെ തുടർന്നും പ്രചോദിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ പാർലമെന്റിന്റെ 75 വർഷത്തെ യാത്രയെ കുറിച്ചുള്ള ചർച്ചക്ക് തുടക്കമിട്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോദി സർക്കാറിന്റെ നിലവിലെ രാഷ്ട്രീയം മാറ്റാതെ പുതിയ പാർലമെന്റിലേക്ക് മാറിയതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ അഭിപ്രായപ്പെട്ടു.
0 Comments