അബുദബി: ഗാസക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ശക്തമായി അപലപിച്ച് യുഎഇ. യുഎന്‍ സുരക്ഷാ കൗണ്‍സിലെ സ്ഥിരം പ്രതിനിധി ലാന നുസൈബെയാണ് ഇസ്രായേലിനെതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയത്.
ഗാസയിലെ ഉപരോധം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നും യുഎഇ ആവശ്യപ്പെട്ടു. അഞ്ച് ആഴ്ചക്കുള്ളില്‍ നിരപരാധികളായ സാധാരണക്കാരാണ് ഈ യുദ്ധത്തില്‍ വില കൊടുക്കേണ്ടിവന്നതെന്നും അവര്‍ പറഞ്ഞു. ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം ആചരിക്കണമെന്നും സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ യുഎഇ ആഹ്വാനം ചെയ്തു.
അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഗാസയ്ക്ക് കൂടുതൽ സഹായം യുഎഇ നൽകി. 100 ടൺ അവശ്യവസ്തുക്കളാണ് യുഎഇ ഈജിപ്ത്തിലെത്തിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം എത്തിക്കുന്നതിനുളള ശ്രമത്തിലാണ് യുഎഇ. ദിവസങ്ങള്‍ മുമ്പ് ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നതിന് വേണ്ടിയുളള സഹായവും കൈമാറിയിരുന്നു. ഗാസയ്ക്ക് രണ്ട് കോടി ഡോളറിന്റെ സഹായമാണ് ആദ്യ ഘട്ടത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചിരുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മത്കൂം 50 മില്ല്യണ്‍ ദിര്‍ഹത്തിന്റെ അധിക സഹായവും പിന്നീട് പ്രഖ്യാപിച്ചിരുന്നു. ഗാസയ്ക്ക് വേണ്ടിയുളള മാനുഷിക സഹായങ്ങള്‍ സ്വീകരിക്കുന്നതിനായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍ പോയിന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
0 Comments