അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി താൻ വലിയ കൗതുകത്തോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ചുവെന്നും മോദി പറഞ്ഞു. വികസിത ഭാരതത്തിലേയ്ക്കുള്ള യാത്രയിൽ അയോധ്യ വലിയ ഊർജം നൽകുന്നു. അയോധ്യ ലോകഭൂപടത്തിൽ തന്നെ രേഖപ്പെടുത്തപ്പെടും. പ്രതിഷ്ഠാദിനം വീടുകളിലും ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ജയ് ശ്രീറാം വിളിച്ചായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. അയോധ്യയിലെ എല്ലാ വീടുകളിലും ദീപം തെളിച്ച് ആഘോഷിക്കണമെന്നും മോദി പറഞ്ഞു.
ശ്രീരാമൻ രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടി ജീവൻ സമർപ്പിക്കാനും തയാറാണെന്നും മോദി കൂട്ടിച്ചേർത്തു. അയോധ്യയിലെ വികസനം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഭാവിയിൽ യുപിയുടെ വികസനത്തിന് ദിശകാട്ടുന്നത് അയോധ്യയായിരിക്കുമെന്നും മോദി പറഞ്ഞു.
ബാബരി മസ്ജിദ് കർസേവകർ തകർത്ത ഇടത്ത് സുപ്രിംകോടതിയുടെ അനുകൂല വിധിയിൽ നിർമിച്ച രാമക്ഷേത്രം ജനുവരി 22ന് തുറക്കാനാണ് പദ്ധതി. ജനുവരി 23 മുതലേ രാമഭക്തർ ക്ഷേത്രത്തിലേക്ക് വരാവൂ എന്നും രാം മന്ദിർ ഇപ്പോളവിടെയുണ്ടെന്നും എക്കാലവും അവിടെ ഉണ്ടാവുമെന്നും നരേന്ദ്രമോദി പറഞ്ഞു. അയോധ്യയിലെ നവീകരിച്ച റെയിൽവേ സ്റ്റേഷന്റെയും വിമാനത്താവളത്തിന്റെയും ഉദ്ഘാടനശേഷമാണ് നരേന്ദ്രമോദി പൊതുചടങ്ങിൽ സംസാരിച്ചത്.
0 Comments