യുഎസ് ഡ്രോണാക്രണത്തിൽ കൊലപ്പെടുത്തിയ ഇറാന്റെ സായുധ മേധാവി ഖാസിം സുലൈമാനിയുടെ നാലാം ചരമവാർഷികവേളയിൽ ഖബറിടത്തിൽ എത്തിയവർക്കു നേരെയുണ്ടായ ഇരട്ടസ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി ഉയർന്നു. തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് ഇരട്ടസ്ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉണ്ടെന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.
ശത്രുക്കൾ മനശ്ശാസ്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നതെന്നും കിംവദന്തികളിൽ വീഴരുതെന്നും ഇറാൻ ആഭ്യന്തരമന്ത്രിയും സായുധസേനയുടെ കമാൻഡറുമായ അഹമ്മദ് വാഹിദി പറഞ്ഞു. സ്ഫോടനസംബന്ധമായ സുപ്രധാന വിവരം ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യം സ്ഥിരീകരിച്ച ശേഷം ഔദ്യോഗികമായി പുറത്തുവിടുമെന്നും അദ്ദേഹം ദേശീയ ടെലിവിഷൻ ചാനലിലൂടെ അറിയിച്ചു.
ഇറാൻ സായുധസേനാ മേധാവിയായ ഖാസിം സുലൈമാനി ഇറാഖിലെത്തിയപ്പോഴായിരുന്നു ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു പുറത്തുവച്ച് ഡ്രോണാക്രമണത്തിലൂടെ യുഎസ് അദ്ദേഹത്തെ കൊലപ്പെടുത്തിയത്. 1998 മുതൽ 2020 വരെയായിരുന്നു ഖാസിം സുലൈമാനി ഇറാൻ സായുധസേനാ മേധാവിയുടെ ചുമതല വഹിച്ചത്. ഇസ്രായേൽ-ഹമാസ് യുദ്ധം നടക്കുന്നതിനിടെ ഹമാസിന് ഇറാന്റെ സായുധ പിന്തുണയുണ്ടെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.
0 Comments