Flash News

6/recent/ticker-posts

‘തര്‍ക്കം തീര്‍ന്നു, ഏവരും അയോധ്യ രാമക്ഷേത്രത്തിൽ എത്തി അനുഗ്രഹം വാങ്ങണം’; ബാബറി കേസ് ഹരജിക്കാരൻ ഇഖ്ബാൽ അൻസാരി

Views


ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കത്തിലെ മുൻ ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി. പോരാട്ടങ്ങളും തർക്കങ്ങളും പൂർണമായും അവസാനിച്ചിരിക്കുകയാണെന്നും അൻസാരി പറഞ്ഞു.

“എല്ലാ മതങ്ങളുടെയും എല്ലാ ദേവതകളും അയോധ്യാ നഗരത്തിൽ വസിക്കുന്നു. ഇന്നാണ് പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഇത് രാമമന്ദിരത്തിന്റെ തുടക്കമാണ്. നടന്ന സമരമങ്ങളെന്തായിരുന്നാലും ഇന്ന് ജനങ്ങളുടെ ദിവസമാണ്. ഇനി, അയോധ്യയിൽ എന്തുണ്ടെങ്കിലും ആളുകൾ സന്ദർശിച്ച് കാണണം; ദൈവം രാമൻ കാണിച്ചുതന്ന പാതയിലൂടെ അവർ സഞ്ചരിക്കണം.” ന്യൂസ് ഏജൻസിയായ എഎൻഐ യോട് പ്രതികരിക്കവെ അൻസാരി പറഞ്ഞു.

ഇഖ്ബാൽ അൻസാരിക്ക് ഇന്ന് രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്. ‘പ്രാണപ്രതിഷ്ഠ’ക്കായി അയോധ്യയിലെത്തിയ പ്രധാനമന്ത്രിയേയും ഇവിടെ വരുന്ന എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നന്നും വാതിക്കൽ വരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതാണ് തങ്ങളുടെ പാരമ്പര്യമെന്നും അൻസാരി പറയുന്നു. കോടതി വിധിയെ ബഹുമാനിക്കുന്നതായും അൻസാരി കൂട്ടിച്ചേർത്തു.

സ്ഥലം പള്ളിയുടേതാണെന്ന് അവകാശപ്പെട്ടുകൊണ്ട് ആദ്യമായി കോടതിയെ സമീപിച്ച അഞ്ചുപേരിലൊരാള്‍ ഇഖ്ബാല്‍ അന്‍സാരിയുടെ പിതാവ് ഹാഷിം അന്‍സാരിയാണ്. കീഴ്ക്കോടതികളും ഹൈക്കോടതിയും കടന്ന് കേസ് സുപ്രീംകോടതിയിലെത്തിക്കുന്നതിനിടെ, 2016-ല്‍ ഹാഷിം അന്‍സാരി മരിച്ചതോടെ ഹ‌ർജി മകന്‍ ഇഖ്ബാൽ അൻസാരി ഏറ്റെടുക്കുകയായിരുന്നു.

അതേസമയം. പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണപ്രതിഷ്ഠ. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തി. പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.



Post a Comment

0 Comments