പാണക്കാട് : ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങൾക്ക് വധഭീഷണിയെന്ന് പരാതി. ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി വിളിച്ചത് റാഫി പുതിയകടവാണെന്ന് മുഈനലി തങ്ങൾ പൊലീസിൽ പരാതി നൽകി.
നേരത്തെ മുഈനലി തങ്ങൾ നടത്തിയ വാർത്താ സമ്മേളനത്തിൽ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയകടവ്. ഇതിന് പിന്നാലെ റാഫി പുതിയകടവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യവിഷൻ ആക്രമണക്കേസിലും പ്രതിയാണ് റാഫി പുതിയകടവ്.
പാണക്കാട് കുടുംബത്തിന്റെ കൊമ്പും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിൽ മുഈനലി തങ്ങള്‍ പരോക്ഷ മറുപടി നൽകിയിരുന്നു. ആരുമിവിടെ കൊമ്പുവെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലാണ്. പ്രായമാവുന്നതിന് അനുസരിച്ച് കാഴ്ച്ചയ്ക്ക് മങ്ങല്‍ വരുമെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാല്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് വധഭീഷണി പരാതി.
‘തങ്ങളെ ഈ പോക്ക് പോകാണെങ്കിൽ വീൽചെയറിൽ പോകേണ്ടിവരും. തങ്ങൾ കുടുംബത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. ഈ രീതിയിൽ മുന്നോട്ടുപോയാൽ തങ്ങൾക്ക് പുറത്തിറങ്ങാനാകില്ല. നേതൃത്വത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകാൻ അനുവദിക്കില്ല' എന്നാണ് ലഭിച്ച ഭീഷണി സന്ദേശം. ഓഡിയോ സന്ദേശമടക്കം മുഈനലി തങ്ങൾ മലപ്പുറം പൊലീസിൽ പരാതി നൽകി.
0 Comments