ന്യൂഡൽഹി: ഭർത്താവിന്റെ ആകസ്മിക മരണത്തെ തുടർന്ന് മാനസികാഘാതത്തിലായ 23കാരിക്ക് ഗർഭം അലസിപ്പിക്കാൻ ഡൽഹി ഹൈക്കോടതിയുടെ അനുമതി. ഭർത്താവിന്റെ മരണത്തെ തുടർന്ന് മാനസികസംഘർഷത്തിലായ യുവതി ഗർഭം അലസിപ്പിക്കാൻ അനുമതി തേടി കോടതിയെ സമീപിക്കുകയായിരുന്നു. 27 ആഴ്ച ഗർഭിണിയാണ് യുവതി.
ഹരജിക്കാരിയുടെ മാനസികസംഘർഷം കണക്കിലെടുത്ത് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ഹരജിയിലെ ആവശ്യത്തിന് അനുമതി നൽകുകയായിരുന്നു. ഭർത്താവ് മരിച്ചതിനെ തുടർന്ന് യുവതി വലിയ മാനസികസംഘർഷത്തിലാണെന്ന് എയിംസിലെ മനശ്ശാസ്ത്ര വിഭാഗം നൽകിയ റിപോർട്ടും കോടതി കണക്കിലെടുത്തു. ഗർഭാവസ്ഥയിലൂടെ കടന്നുപോവുന്ന യുവതിയുടെ മനോനില തന്നെ തകരാറിൽ ആവാനും സ്വയം അപായപ്പെടുത്താനുള്ള സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
എയിംസിലാണ് യുവതിയുടെ ഗർഭം അലസിപ്പിക്കുക. 24 ആഴ്ചയാണ് ഗർഭം അലസിപ്പിക്കുന്നതിനുള്ള അനുവദനീയ സമയപരിധിയെങ്കിലും അസാധാരണ സാഹചര്യം കണക്കിലെടുത്ത് 27 ആഴ്ച ഗർഭിണിയായ യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയമാക്കാൻ എയിംസിന് നിർദേശം നൽകുകയായിരുന്നു.
യുവതിയുടെ ഹരജി പരിഗണിച്ച കോടതി എയിസിംലെ മനശ്ശാസ്ത്ര വിഭാഗത്തോട് റിപോർട്ട് തേടിയിരുന്നു. യുവതിക്ക് കടുത്ത വിഷാദരോഗമുണ്ടെന്നും ആത്മഹത്യാപ്രവണത കാണിക്കുന്നുണ്ടെന്നും അടക്കമുള്ള റിപോർട്ടാണ് എയിംസ് മനശ്ശാസ്ത്ര വിഭാഗം കോടതിയിൽ സമർപ്പിച്ചത്. യുവതി നിലവിൽ എയിംസിലെ സൈക്യാടിക് വിഭാഗത്തിൽ ചികിൽസയിലാണ്.
0 Comments