Flash News

6/recent/ticker-posts

വധശിക്ഷയ്ക്ക് പുതിയൊരു രീതികൂടി; ചരിത്രത്തിലാദ്യം, ശിക്ഷയ്ക്ക് വിധേയനാകുന്നത് കൊലക്കേസ് പ്രതി

Views


വാഷിംഗ്ടൺ : നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കാൻ അലബാമ സംസ്ഥാനത്തിന് അനുമതി നൽകി യു.എസ് ഫെഡറൽ കോടതി. ഈ മാസം 25ന് കെന്നത്ത് യൂജിൻ സ്മിത്ത് എന്നയാളുടെ വധശിക്ഷ ഈ രീതിയിൽ നടപ്പാക്കും. നൈട്രജൻ നൽകി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യർത്ഥന കോടതി തള്ളി. എന്നാൽ, ഈ മാർഗം ക്രൂരവും പരീക്ഷണാത്മകവുമാണെന്ന് വിദഗ്ദ്ധർ പറയുന്നു. മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി.

യു.എസിൽ ഇതാദ്യമായാണ് നൈട്രജൻ നൽകി വധശിക്ഷ നടപ്പാക്കുന്നത്. അതേ സമയം, കോടതി ഉത്തരവിനെതിരെ​ സ്മിത്തിന്റെ അഭിഭാഷകർ അപ്പീൽ നൽകിയേക്കും.പ്രതിയെ പ്രത്യേക തരം മാസ്കിലൂടെ നൈട്രജൻ ശ്വസിപ്പിക്കാനാണ് നീക്കം. ഇതിലൂടെ ശരീരത്തിലെ ഓക്സിജൻ നഷ്ടമായി മരണത്തിന് കീഴടങ്ങും. നിലവിൽ, അലബാമ, മിസിസിപ്പി, ഒക്‌ലഹോമ എന്നീ സംസ്ഥാനങ്ങൾ മാത്രമാണ് നൈട്രജൻ വഴിയുള്ള വധശിക്ഷയ്ക്ക് അംഗീകാരം നൽകിയിട്ടുള്ളത്. എന്നാൽ ആദ്യമായാണ് ഈ രീതി പ്രയോഗിക്കാൻ ഒരുങ്ങുന്നത്.

കൊലക്കേസ് പ്രതിയായ സ്മിത്തിനെ 2022 നവംബറിൽ വിഷം കുത്തിവച്ച് വധിക്കാൻ ശ്രമിച്ചെങ്കിലും മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ച് നടപ്പാക്കാൻ പരാജയപ്പെട്ടു. ഇതോടെയാണ് നൈട്രജൻ തിരഞ്ഞെടുക്കാൻ അധികൃതർ തീരുമാനിച്ചത്.

വധശിക്ഷ പലവിധം

ഇന്ത്യ,​ യു.എസ്, ബെലറൂസ്, ചൈന, ഈജിപ്‌റ്റ്, ഇറാൻ, ജപ്പാൻ, മംഗോളിയ, പാകിസ്ഥാൻ, സൗദി അറേബ്യ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയവയാണ് ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ ചിലത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഓസ്ട്രേലിയ, കാനഡ തുടങ്ങിയ ഇടങ്ങളിലും വധശിക്ഷ നിലവിലില്ല. കുരിശിൽ തറയ്‌ക്കൽ, ചതച്ചു കൊല്ലൽ, തീ വച്ചു കൊല്ലുക തുടങ്ങിയ ക്രൂരമായ വധശിക്ഷാ രീതികൾ പണ്ട് നിലനിന്നിരുന്നു. ഇന്ന് ലോകത്ത് നിലവിലുള്ള വ്യത്യസ്ത വധശിക്ഷാ രീതികൾ ഇവയാണ്:

തൂക്കിലേറ്റൽ

മിക്ക രാജ്യങ്ങളിലും സ്വീകരിക്കുന്ന മാർഗം. പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് പ്രധാനമായും പ്രയോഗിക്കുന്നു. പ്രതിയെ തൂക്കിലേറ്റുന്ന വീഴ്ചാ ദൈർഘ്യത്തിലെ വ്യത്യാസമനുസരിച്ച് പ്രതികളെ തൂക്കിക്കൊല്ലുന്ന രീതിയിലും വ്യത്യാസമുണ്ട്.


വെടിവയ്‌ക്കൽ

ഒരൊറ്റ വെടിയുണ്ടകൊണ്ട് പ്രതിയുടെ ജീവനെടുക്കുന്നു. ചൈന, ബെലറൂസ് തുടങ്ങിയ രാജ്യങ്ങൾ ഈ മാർഗം സ്വീകരിക്കുന്നുണ്ട്. വധശിക്ഷ നിറുത്തലാക്കുന്നതിന് മുമ്പ് റഷ്യയും ഉപയോഗിച്ചിരുന്നു. ഓരോ രാജ്യങ്ങളിലും വെടിവയ്ക്കുന്നത് വ്യത്യസ്ത രീതിയിൽ. ചൈനയിലും ബെലറൂസിലും തലയ്‌ക്ക് പിറകിലാണ് വെടിവയ്ക്കുന്നത്. തായ്‌ലൻഡിൽ മുമ്പ് മെഷീൻ ഗണ്ണായിരുന്നു ഉപയോഗിച്ചിരുന്നത്. ഇൻഡോനേഷ്യ പോലുള്ള രാജ്യങ്ങളിൽ ‘ഫയറിംഗ് സ്ക്വാഡുകൾ”തന്നെയുണ്ട്.

വിഷം കുത്തിവയ്‌ക്കൽ

1982ൽ യു.എസിൽ ആദ്യമായി പരീക്ഷിച്ചു. ചൈന, തായ്‌വാൻ, തായ്‌ലൻഡ്, ഗ്വാട്ടിമാല, വിയറ്റ്നാം എന്നിവിടങ്ങളിലും നിലവിലുണ്ട്. പൊട്ടാസ്യം ക്ലോറൈഡ്, സോഡിയം തയോപെന്റൽ തുടങ്ങിയ മരുന്നുകൾ കുത്തിവയ്ക്കും.

വൈദ്യുതാഘാതം

വൈദ്യുതിക്കസേരയിലിരുത്തി വൈദ്യുതാഘാതമേൽപ്പിക്കുന്ന രീതി. പ്രതിയെ പ്രത്യേകം തയാറാക്കിയ കസേരയിലിരുത്തി ശരീരത്തിലൂടെ വൈദ്യുതി കടത്തി വിടുന്നു. ഉത്ഭവം 1890ൽ യു.എസിൽ. 1976 വരെ ഫിലിപ്പീൻസിലും നടപ്പാക്കിയിരുന്നു. ഇലക്ട്രിക് ചെയർ സംവിധാനം ഇപ്പോഴും ചില യു.എസ് സ്റ്റേറ്റുകളിൽ നിലവിലുണ്ട്. എന്നാൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന വ്യക്തി ആവശ്യപ്പെടുന്നതനുസരിച്ചോ അല്ലെങ്കിൽ കുത്തിവയ്പ് പ്രായോഗികമല്ലാത്ത ഘട്ടത്തിലോ ആണ് സ്വീകരിക്കുന്നത്.

ഗ്യാസ് ചേംബർ

യു.എസിലും ലിത്വാനിയയിലും മാത്രമാണ് ഈ രീതി ഉപയോഗിച്ചിട്ടുള്ളത്. ഇന്ന് ചില യു.എസ് സ്റ്റേറ്റുകളിൽ കുത്തിവയ്പിനുപകരം പ്രതിയ്ക്ക് ഗ്യാസ് ചേംബർ വധശിക്ഷാ മാർഗമായി തിരഞ്ഞെടുക്കാം. രണ്ടാം ലോകമഹായുദ്ധക്കാലത്ത് നാസി ജർമനിയിൽ ഉത്ഭവം. വായു കടക്കാത്ത അറയിലേക്ക് ഹൈഡ്രജൻ സയനൈഡ് അടക്കമുള്ള വിഷവാതകങ്ങൾ കടത്തിവിടും.

ശിരഛേദം

ചരിത്രാതീതകാലം മുതൽ ലോകമെമ്പാടും നിലനിന്നിരുന്ന രീതി. ഇപ്പോൾ സൗദി അറേബ്യ മാത്രം പിന്തുടരുന്നു. വാളുപയോഗിച്ചാണ് ശിരച്ഛേദം നടപ്പാക്കുന്നത്. ഫ്രഞ്ച് വിപ്ലവക്കാലത്ത് ഗില്ലറ്റിൻ ഉപയോഗിച്ച് ശിരസ് ഛേദിച്ചിരുന്നു.



Post a Comment

0 Comments