Flash News

6/recent/ticker-posts

ആഘോഷം ആഭാസമാക്കി;ഒട്ടകപ്പുറത്ത് വിവാഹ ഘോഷയാത്ര:പരിധിവിട്ടതോടെ നാട്ടുകാരും പോലീസും ഇടപെട്ടു

Views
കണ്ണൂർ വളപട്ടണം : ഒട്ടകപ്പുറത്ത് വരനേയുമേറ്റിയുള്ള വിവാഹസംഘത്തിന്റെ ഘോഷയാത്ര ഏല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തി ആഭാസമായതോടെ നാട്ടുകാരും പോലീസും ഇടപെട്ടു. മഹല്ല്  കമ്മിറ്റി ഉൾപ്പെടെയുള്ള സമുദായ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ശക്തമായ ഇടപെടലിനെ തുടർന്ന് ഇടക്കാലത്ത് നിലച്ചു പോയ ആഘോഷ വിവാഹ ആഭാസമാണ് കണ്ണൂരിലെ വാരത്ത് വീണ്ടും അരങ്ങേറിയത്. വരന്റെ സംഘത്തിന്റെ പ്രകടനങ്ങൾ സൈബർ മീഡിയയിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.

വളപട്ടണം സ്വദേശിയായ യുവാവിന്റെയും വാരം ചതുരകിണർ സ്വദേശിനിയായ യുവതിയുടെയും വിവാഹത്തിൽ വരന്റെ കൂടെ വന്ന ഒരു സംഘം യുവാക്കളാണ് ആഘോഷം ആഭാസമാക്കി മാറ്റിയത്.
കഴിഞ്ഞ ദിവസമായിരുന്നു നിക്കാഹ്. അത് കഴിഞ്ഞ് വരനും സംഘവും വധുവിന്റെ വീട്ടിലെ സൽക്കാരത്തിന് എത്തുമ്പോഴായിരുന്നു സംഭവം. വളപട്ടണത്ത് നിന്ന് പുറപ്പെട്ട സംഘം കണ്ണൂർ  മുണ്ടയാട് എത്തിയപ്പോഴാണ് ഒരു സംഘം ഇടപെട്ട് വരന്റെ യാത്ര ഒട്ടകപ്പുറത്തേക്ക് മാറ്റിയത്. അലങ്കരിച്ച ഒട്ടകത്തിന് മുകളിൽ പുഷ്പകിരീടം ചൂടി കോട്ടും സൂട്ടും അണിഞ്ഞ വരന്റെ പിറകേ നൃത്തചുവടുകളോടെ സുഹൃത്തുക്കൾ നീങ്ങി. അകമ്പടി സേവിക്കാൻ കാതടപ്പിക്കുന്ന ബാന്റ് വാദ്യവും ഉണ്ടായിരുന്നു. ആഘോഷത്തിന് ഉപയോഗിക്കുന്ന ഗൺ ഉപയോഗിച്ച് പ്രദേശത്ത് ആകെ പുക പരത്തുകയും ചെയ്തു. മറ്റൊരു ഗണ്ണിലൂടെ തീപ്പൊരി ചിതറിപ്പിച്ചു. പുക കാരണം പലർക്കും കാഴ്ച മങ്ങി. തീപ്പൊരികൾ പലരുടെയും ശരീരത്തിലേക്ക് ചിതറുകയും ചെയ്തു. 


വിവാഹ ഘോഷയാത്രക്കാർ കണ്ണൂർ ഇരിട്ടി എയർപോർട്ട് റോഡിൽ പൂർണ്ണമായും ഗതാഗതം സ്തംഭിപ്പിച്ചു. സംഭവ സമയത്ത് അതു വഴി വന്ന രണ്ട് ആംബുലൻസുകൾക്കും കടന്നുപോകാൻ പറ്റാത്ത അവസ്ഥയുണ്ടായതോടെ ക്ഷുഭിതരായ നാട്ടുകാർ ഇടപെടുകയായിരുന്നു. അപ്പോഴേക്കും വിവരമറിഞ്ഞ് ചക്കരക്കൽ പോലീസും സ്ഥലത്തെത്തിയിരുന്നു. വിവാഹ സംഘത്തിലെ ചിലർ പോലീസിനോടും തട്ടിക്കയറി. തുടർന്ന് പോലീസിന് ചെറിയതോതിൽ ബലപ്രയോഗം നടത്തേണ്ടിവന്നു. വരനെ ഒട്ടകപ്പുറത്ത് നിന്ന് താഴെയിറക്കുകയും ചെയ്തു. പോലീസിന് നേരെ തട്ടിക്കയറിയ സംഘത്തിലെ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു. പിന്നീട് താക്കീത് ചെയ്ത് വിട്ടയച്ചു. പോലീസും നാട്ടുകാരും ഇടപെട്ടതോടെയാണ് വരന്റെ ഒപ്പമെത്തിയ ഫ്രീക്കൻമാരായ സംഘം പത്തിമടക്കിയത്.


Post a Comment

0 Comments