Flash News

6/recent/ticker-posts

സമുദായവുമായി ബന്ധപ്പെട്ടതെല്ലാം ചിലർ വിവാദമാക്കുന്നു -പാണക്കാട് സാദിഖലി തങ്ങൾ.

Views
                           
- മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി കേരളത്തിലെ മുസ്‌ലിംകൾ മാറരുത്

(പട്ടിക്കാട്) മലപ്പുറം - സമുദായത്തിന്റെ അസ്തിത്വം ഉയർത്തിപ്പിടിക്കാൻ ഭിന്നതകൾ ഒഴിവാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹ്ബാ തങ്ങൾ പറഞ്ഞു. ഇരകോർത്ത് കാത്തിരിക്കുന്നവരുടെ ചൂണ്ടയിൽ സമുദായം വീഴരുത്. സമുദായവുമായി ബന്ധപ്പെട്ടതെല്ലാം വിവാദമാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിന്റെ 61-ാമത് വാർഷിക 59-ാമത്‌ സനദ് ദാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 മറ്റുള്ളവർ ഇടുന്ന ചൂണ്ടയിൽ കൊത്തുന്നവരായി കേരളത്തിലെ മുസ്‌ലിംകൾ മാറരുത്. അജണ്ടകൾ സ്വന്തമായി തീരുമാനിക്കാനുള്ള ശേഷി സമുദായത്തിനുണ്ടാവണം. ആരെ സ്വീകരിക്കണം, ആരെ തള്ളണമെന്ന് നമ്മൾ തന്നെ തീരുമാനിക്കണം. സോഷ്യൽ മീഡിയയിൽനിന്ന് ആശയം ഉൾക്കൊള്ളേണ്ടതില്ല. സ്വീകരിക്കേണ്ടവരെ തള്ളാനും തള്ളേണ്ടവരെ സ്വീകരിക്കാനുമാണ് സോഷ്യൽ മീഡിയ പറയുന്നത്. അത് നമ്മളെ കെണിയിൽ വീഴ്ത്താനുള്ള വഴിയാണെന്നും തങ്ങൾ ഓർമിപ്പിച്ചു. 
 കേരളത്തിലെ മതസ്ഥാപനങ്ങളുടെ മാതൃസ്ഥാനമാണ് ജാമിഅ നൂരിയ്യക്കുള്ളത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ കോഴിക്കോട്ടെ പാണ്ടികശാലയുടെ മുകളിൽനിന്നാണ് ജാമിഅ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കം കുറിച്ചത്. സാദാത്തുക്കളും പണ്ഡിതൻമാരും ദീനിനെ സ്‌നേഹിക്കുന്ന സമ്പന്നൻമാരും ഒരുമിച്ച് നിന്നാണ് ജാമിഅയെ ഉന്നതിയിലേക്ക് നയിച്ചത്. ഈ ഐക്യമാണ് സമുദായത്തിന്റെ വളർച്ചയുടെ അടിസ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
 ചടങ്ങിൽ അധ്യക്ഷപ്രസംഗം നടത്തിയ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി തങ്ങളുടെ വാക്കുകൾക്ക് അടിവരയിടുന്നുവെന്ന് പറഞ്ഞാണ് സാദിഖലി തങ്ങൾ തന്റെ പ്രസംഗം തുടങ്ങിയത്. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് പൂർവികരുടെ പാരമ്പര്യം മുറുകെപ്പിടിച്ച് മുന്നോട്ട് പോകണമെന്ന് ജിഫ്രി തങ്ങൾ ഓർമിപ്പിച്ചു. മുൻഗാമികൾ ചെയ്ത നന്മകൾ കാത്തുസൂക്ഷിക്കണം. പരസ്പരമുള്ള പോര് ഒഴിവാക്കി, കലഹിക്കാതെ  ഒരുമിച്ച് നിൽക്കണം. സമസ്ത രൂപീകരിച്ച കാലം മുതൽ സ്വീകരിച്ചുപോരുന്ന സമീപനത്തിന് ആരുടെ ഭാഗത്തുനിന്നും തടസ്സമുണ്ടാകരുത്. കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടാൽ പിന്നെ അത് നിയന്ത്രിക്കാനാവില്ല. വാട്‌സാപ്പ് പോലുള്ള സമൂഹമാധ്യമങ്ങളിൽ പലതും എഴുതിവിടുന്നവർ ഭിന്നതക്ക് ശ്രമിക്കരുത്. സമസ്തക്ക് പല സംഘടനകളുമായും പ്രത്യേക സ്‌നേഹവും അടുപ്പവുമുണ്ടാവും. അത് തകർക്കാൻ ആരും ശ്രമിക്കരുതെന്നും സംഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെന്നും പറഞ്ഞ ജിഫ്രി തങ്ങൾ പ്രസിഡന്റ് സ്ഥാനത്ത് താൻ പോരെങ്കിൽ തന്നെ മാറ്റി പറ്റിയ ആളുകളെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.                       


Post a Comment

0 Comments