കോഴിക്കോട് :പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആമാശയത്തില്‍നിന്നും ഭീമൻ മുടിക്കെട്ട് നീക്കം ചെയ്തു.
പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപൂർവ ശസ്ത്രക്രിയക്ക് വിധേയ ആക്കിയത്. കുട്ടിക്ക് കുറച്ച് നാളുകളായി ഉണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആമാശയത്തിനുള്ളിൽ കെട്ടു പിണഞ്ഞ് കിടക്കുന്ന ട്യൂമർ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയ ആക്കുക ആയിരുന്നു.
പുറത്തെടുത്ത മുടിക്കെട്ടിന് രണ്ടു കിലോയ്ക്കു മുകളില്‍ തൂക്കവും 30 സെന്റിമീറ്റർ നീളവും 15 സെന്റിമീറ്റർ വീതിയും ഉണ്ട്. ആമാശയത്തിന് സമാനമായ രൂപത്തിലായിരുന്നു പുറത്തെടുത്ത മുടിക്കെട്ട്. പല കാലങ്ങളിലായി വയറ്റിനുള്ളിലെത്തിയ തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറുകയായിരുന്നു. ഇത് രോഗിയില്‍ വിളർച്ചയും ക്ഷീണത്തിനും കാരണമായതോടെയാണ് ആശുപത്രിയിലെത്തിയത്.
ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. കുട്ടി പൂർണ ആരോഗ്യവതിയാണ്. സർജറി വിഭാഗം പ്രഫസർ ഡോക്ടർ വൈ.ഷാജഹാന്റെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ്. ഡോ. ജെറി, ഡോ.ജിതിൻ, ഡോ. അഞ്ജലി, അനസ്തീഷ്യ വിഭാഗം പ്രഫസർ ഡോ. അബ്ദുല്ലത്തീഫ്, ജറോം തുടങ്ങിയവർ പങ്കെടുത്തു.
0 Comments