ജിദ്ദ :വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചതിന് പിടിയിലായി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി ഒടുവില്‍ മോചിതനായി.പാലക്കാട് സ്വദേശിയായ പ്രഭാകരൻ ഇസാക്ക് ആണ് മോചിതനായത്. സൗദിയില്‍ വിതരണം നിയന്ത്രിക്കപ്പെട്ട മരുന്ന് ആയിരുന്നു ഇയാള്‍ കൈവശം വച്ചിരുന്നത്. ഇയാളുടെ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ടറുടെ നിർദേശപ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയില്‍ തെളിയുകയും അത് പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും ചെയ്‌തതോടെയാണ് 60 ദിവസത്തിന് ശേഷം മോചിതനായത്. തബൂക്കില്‍ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് ലഗേജ് പരിശോധനയില്‍ മരുന്നുകള്‍ കണ്ടെത്തിയത്. നാർകോട്ടിക് വിഭാഗത്തിെന്റെ സ്പെഷ്യല്‍ സ്ക്വാഡ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബസില്‍ നടത്തിയ പരിശോധനയില്‍ കൈവശം നാട്ടില്‍ നിന്ന് കൊണ്ടുവന്ന മരുന്ന കണ്ടെത്തുകയായിരുന്നു. വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണ സംഘം മുമ്പാകെ പറഞ്ഞുവെങ്കിലും അത് തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകള്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഇദ്ദേഹത്തിെൻറ മോചനത്തിന് ഹാഇല്‍ കെ.എം.സി.സി വെല്‍ഫെയർ വിഭാഗം ഭാരവാഹി പി.എ. സിദ്ദീഖ് മട്ടന്നൂർ ശ്രമിക്കുകയും ഇന്ത്യൻ എംബസിയുടെ അനുമതി പത്രത്തോടുകൂടി അധികാരികളുമായി ബന്ധപ്പെട്ട് മോചനം നടത്തുകയുണ്ടായി. നാട്ടില്‍ നിന്നും വരുന്ന പ്രവാസികള്‍ ഡോക്ടറുടെ നിർദേശങ്ങളും പ്രിസ്ക്രിപ്ഷൻ ലെറ്ററും കൈയ്യില്‍ കരുതാൻ മറക്കരുതെന്ന് സിദ്ദീഖ് പ്രവാസികളോട് അഭ്യർഥിച്ചു.
0 Comments