മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസങ്ങളിൽ
പെയ്ത മഴയിലും വെള്ളപാച്ചിലും അകപ്പെട്ട ആലപ്പുഴ സ്വദേശി മരണപെട്ടു. ആലപ്പുഴ അരൂക്കുറ്റി നടുവത് നഗർ സ്വദേശി താരത്തോട്ടത് വീട്ടിൽ അബ്‌ദുൽ വാഹിദ് ( 28 ) ആണ് വെള്ളപ്പാച്ചിൽ അകപ്പെട്ടു മരണമടഞ്ഞത്.
ഒമാനിലെ ശർഖിയ ഗവർണറേറ്റിലെ ഇബ്രയിൽ നിന്നും അറുപതു കിലോമീറ്റർ അകലെ ഇസ്മെയിൽ എന്ന സ്ഥലത്ത് ഉള്ള വാദിയിലെ വെള്ളപ്പാച്ചിലിൽ കുടുങ്ങുകയായിരുന്നു ആലപ്പുഴ സ്വദേശി അബ്‌ദുൽ വാഹിദ്. മൃത ശരീരം ഇബ്ര ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മസ്‌കറ്റിലെ മൊബേലയിലുള്ള ഒരു സ്വകാര്യ ടോയ്‌സ് കമ്പനിയുടെ മിനി സെയിൽസ് വാനിൽ ഒമാൻ സ്വദേശി ഡ്രൈവറുമായി ടോയ്‌സ് വിതരണത്തിന് പോകുമ്പോളാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ അകപ്പെട്ടത്. ഒമാനി ഡ്രൈവർക്ക് തലക്കും നട്ടെല്ലിനും പരിക്കുണ്ട്. വെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെട്ട മിനിവാൻ ഓടിച്ചിരുന്ന ഒമാനി ഡ്രൈവറെ ചികിത്സാർത്ഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം ഒമാനിൽ കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ ദാഹിറ ഗവർണറേറ്റിൽ ഇന്നലെ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തിയതായി ഇന്ന് രാവിലെ സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. ഗവർണറേറ്റിലെ യാങ്കിൽ വിലായത്തിലാണ് സംഭവം നടന്നത്. യാങ്കിൽ വിലയത്തിൽ ഉള്ള വാദി ഗയ്യയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിയാണ് അപകടം ഉണ്ടായത്.
വാഹനത്തിൽ സ്വദേശികളായ രണ്ട് യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്ട്മെൻറിലെ രക്ഷാസംഘങ്ങൾക്ക് അപകടത്തിൽപെട്ട ഒരാളെ ഇന്നലെ തന്നെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഇതോടെ ഒമാനിലെ വെള്ളപ്പാച്ചിലിൽ മരണസംഖ്യ അഞ്ചായി ഉയർന്നു.
ഒമാനിലെ ഇസ്ക്‌കിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇസ്കിയിലെ വാഡിയിലേക്ക് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇന്നലെ രാവിലെ സിഡിഎഎ റെസ്ക്യൂ ടീം കണ്ടെത്തി.
0 Comments