Flash News

6/recent/ticker-posts

സംസ്ഥാനത്ത്‌ ശ്വാസകോശ രോഗികൾ കൂടി ; വെന്റിലേറ്ററുകൾ നിറയുന്നു

Views

തിരുവനന്തപുരം : രൂക്ഷമായ ശ്വാസകോശ രോഗങ്ങൾ കാരണം, കോവിഡിനു ശേഷം മെഡിക്കൽ കോളേജുകളിൽ വീണ്ടും ഐ.സി.യു. വെന്റിലേറ്ററുകൾ നിറയുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശ്ശൂർ മെഡിക്കൽ കോളേജുകളിലാണ് ഗുരുതര സ്ഥിതി.

ഗുരുതര നിലയിൽ വരുന്ന രോഗികൾ മണിക്കൂറുകൾ കാത്തു  കിടക്കേണ്ട അവസ്ഥയാണ്. ജനറൽ, ജില്ലാ ആശുപത്രികളിൽ വെന്റിലേറ്റർ കിടക്കകളുണ്ടെങ്കിലും ഇവിടെ പ്രത്യേക വിദഗ്ധ ഡോക്ടർമാരില്ലാത്തിനാൽ മെഡിക്കൽ കോളേജിലേക്ക് രോഗികളെ റഫർചെയ്യുന്നതും കൂടിയിട്ടുണ്ട്. വെന്റിലേറ്റർ കിടക്ക ലഭ്യമാണോയെന്ന് ഉറപ്പിച്ച ശേഷമേ രോഗികളെ അയക്കാവൂവെന്ന് എല്ലാ താലൂക്ക്, ജനറൽ ആശുപത്രി സൂപ്രണ്ടുമാർക്കും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളേജുകളിൽ മെഡിസിൻ, സർജറി വിഭാഗങ്ങൾക്കാണ് കൂടുതൽ വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകൾ അനുവദിക്കുന്നത്. തിരുവനന്തപുരത്ത് ഒരുദിവസം 100 ശസ്ത്രക്രിയ നടക്കുന്നതിൽ 15 പേരെയെങ്കിലും വെന്റിലേറ്ററിലേക്ക് മാറ്റണം. അതേപോലെ അത്യാഹിതവിഭാഗത്തിൽ വരുന്ന 15-20 പേർക്കെങ്കിലും വെന്റിലേറ്റർ ഉറപ്പാക്കണം. സമാന അവസ്ഥയാണ് മറ്റു മെഡിക്കൽ കോളേജുകളിലും. തിരുവനന്തപുരത്ത് 195-200, കോട്ടയം 140-142, കോഴിക്കോട് 200, തൃശ്ശൂർ 45, ആലപ്പുഴ 80 എന്നിങ്ങനെയാണ് ഐ.സി.യു. വെന്റിലേറ്ററുകളുടെ എണ്ണം. ഇത് തികയാത്തതിനാൽ മോശം അവസ്ഥയിലുള്ള രോഗികളെപ്പോലും വെന്റിലേറ്ററിലേക്ക് മാറ്റാൻകഴിയുന്നില്ല. ഇതിനിടയിലാണ് ശ്വാസകോശരോഗങ്ങളുമായി കൂടുതൽപ്പേർ എത്തുന്നത്.

കോവിഡ് ഭേദമായ ഇന്ത്യക്കാരിൽ വലിയ ശതമാനം പേരും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളും ലക്ഷണങ്ങളും നേരിടുന്നതായി വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിന്റെ പഠനത്തിലും പറയുന്നുണ്ട്. രക്തത്തിലേക്ക് ഓക്സിജൻ കൈമാറാനുള്ള കഴിവ് 44 ശതമാനം പേരെ ബാധിച്ചതായും 35 ശതമാനംപേരിൽ നിയന്ത്രിത ശ്വാസകോശ വൈകല്യം കണ്ടെത്തിയതായും പഠനത്തിൽ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ ഭാഗമായ പുലയനാർകോട്ട നെഞ്ചുരോഗാശുപത്രിയിലെത്തുന്ന രോഗികളിൽ 70 ശതമാനം പേർക്കും വെന്റിലേറ്റർ സംവിധാനം ആവശ്യമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
  



Post a Comment

0 Comments