ഫറോക്ക്: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ ദിവസങ്ങളെണ്ണി കഴിയുന്ന ഫറോക്ക് സ്വദേശി അബ്‍ദുർറഹീമിനെ ദയാധനം നൽകി മോചിപ്പിക്കാൻ തീവ്രശ്രമം നടത്തിവരികയാണ് കുടുംബവും സുഹൃത്തുക്കളും. സൗദി തലസ്ഥാനമായ റിയാദിൽവച്ച് സൗദി ബാലൻ അനസ് അൽശഹ്‌റി കാറിൽ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 16 വർഷമായി ജയിലിൽ കഴിയുകയാണ് റഹീം. 2006 ഡിസംബർ 24നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന റഹീമിന്റെ പ്രധാന ജോലി അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട കുട്ടിയെ പരിചരിക്കലായിരുന്നു. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു കുട്ടിക്ക് ഭക്ഷണവും വെള്ളവുമുൾപ്പെടെ നൽകിയിരുന്നത്. കുട്ടിയെ ഇടയ്ക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനുണ്ടായിരുന്നു. കാറിൽ കൊണ്ടുപോകുന്നതിനിടെ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
കുട്ടിയുടെ മരണത്തിന് പിന്നാലെ റഹീം ജയിലിലാവുകയും വിചാരണയ്ക്ക് ഒടുവിൽ വധശിക്ഷ വിധിക്കുകയും ചെയ്തു. അബ്ദുൾ റഹീമിന് മാപ്പ് നൽകാൻ ആദ്യം വിസമ്മദിച്ച സൗദി കുടുംബം പിന്നീട് മാപ്പ് നൽകാൻ തയ്യാറായി. ഇന്ത്യൻ എംബസിയുടെയും റിയാദിൽ പ്രവർത്തിക്കുന്ന റഹീം നിയമ സഹായ സമിതിയുടെയും നിരന്തര സമ്മർദ്ദത്തിനൊടുവിലായിരുന്നു മാപ്പ് നൽകാൻ സൗദി കുടുംബം തയ്യാറായത്. എന്നാൽ പതിനഞ്ച് മില്യൺ റിയാൽ കുടുംബം ദയാധനമായി ആവശ്യപ്പെട്ടു. ഇന്ത്യൻ രൂപയിൽ ഏകദേശം മുപ്പത്തിമൂന്ന് കോടി രൂപയോളം വരുമിത്.
ഇതിനകം മൂന്ന് തവണ വധശിക്ഷക്ക് വിധിച്ച കേസ് നിലവിൽ അന്തിമ വിധിക്കായി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. യുസഫ് അലി ഉൾപ്പെടേയുള്ളവരും വിഷയത്തിൽ ഇടപെട്ടിരുന്നു. റഹീമിൻ്റെ മോചനത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചു പണം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. 2023 ഒക്ടോബർ 16ന് ഒപ്പുവച്ച കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തിനുള്ളിൽ തുക കൈമാറേണ്ടതായിട്ടുണ്ട്.
"ഈ ഭീമമായ തുക സമാഹരിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും പണം ശേഖരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. വിശുദ്ധ മാസത്തിൽ ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു," റഹീമിൻ്റെ അനന്തരവനായ മുഹമ്മദ് ജവാദ് പറഞ്ഞു.
കുറഞ്ഞ സമയത്തിനുള്ളിൽ ഈ തുക സമാഹരിക്കുക എന്നത് വലിയ ദൗത്യമാണ്. ആശയവിനിമയത്തിലും ഞങ്ങളുടെ ആസൂത്രണത്തിലും പല തരത്തിലുള്ള കാലതാമസങ്ങളുണ്ടായെന്നും അദ്ദേഹം പറയുന്നു.
പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ് അബ്ദുൾ റഹീം. ശാരീരിക അസ്വസ്ഥതകളെ തുടർന്നായിരുന്നു മുഹമ്മദ് കുട്ടി മരിച്ചത്. ഇപ്പോൾ ഫാത്തിമയുടെ ഏക പ്രതീക്ഷ ലോകമെമ്പാടുമുള്ള ആളുകളുടെ ഔദാര്യമാണ്. "എൻ്റെ മകനെ എത്രയും വേഗം എനിക്ക് കാണണം," എന്നും ഫാത്തിമ ആളുകളുടെ കാരുണ്യം തേടിക്കൊണ്ട് പറയുന്നു.
നിങ്ങളും പങ്ക് ചേരില്ലേ.....
MP ABDUL RAHIM LEGAL ASSISTANCE COMMITTEE
A/C NO.074905001625
IFSC
CODE :ICIC0000749
BRANCH:ICIC MALAPPURAM
App Installe: SAVE ABDUL RAHIM
Gpay :PATHU
9745 050 466
9072 050 881
0 Comments