ചേവായൂർ : മെഡിക്കൽ കോളജ് പൊലീസിനു കുറ്റവാളികളേക്കാൾ ഇപ്പോൾ തലവേദനയാകുന്നതു സ്റ്റേഷൻ പരിസരത്തെ രണ്ടു നായ്ക്കൾ.
മുൻപു 3 നായ്ക്കൾ ഉണ്ടായിരുന്നതിൽ ഒന്നിനെ കോർപറേഷന്റെ നായ പിടിത്തക്കാർ പിടികൂടി കൊണ്ടുപോയിരുന്നു. സ്‌റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവർക്കാണു നായയുടെ കടിയേൽക്കുന്നത്. കഴിഞ്ഞദിവസം കസബ സ്‌റ്റേഷനിൽ നിന്നെത്തിയ ഹോം ഗാർഡിന് കടിയേറ്റതാണ് ഒടുവിലത്തെ സംഭവം. ഹോംഗാർഡ് ആശുപത്രിയിലെത്തി ചികിത്സ തേടി.
വർഷങ്ങളായി സ്‌റ്റേഷൻ പരിസരത്തുള്ള നായ്ക്കളെ പിടികൂടാൻ പൊലീസ് സ്‌റ്റേഷൻ അധികൃതർ കോർപറേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് 2 മാസം മുൻപ് ഒരു നായയെ പിടികൂടിയത്. കഴിഞ്ഞമാസം കേസിൽ പെട്ട് സ്‌റ്റേഷനിലെത്തി ജാമ്യമെടുത്ത് പുറത്തെത്തിയ പ്രതിയെ രണ്ട് നായ്ക്കളും കൂടി ആക്രമിച്ചതിനെ തുടർന്നു ഗുരുതര പരുക്കേറ്റിരുന്നു. 2 മാസം മുൻപ് ഓട്ടോ ഡ്രൈവറെയും മെഡിക്കൽകോളജ് ക്യാംപസ് സ്‌കൂളിലെ വിദ്യാർഥികളെയും സ്‌റ്റേഷനിലെ വനിതാ പൊലീസുകാരിയെയും നായ കടിച്ചു പരുക്കേൽപിച്ചു. ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം റോഡിലൂടെ നടന്നു പോവുകയായിരുന്ന രോഗിയെയും നായ ഉപദ്രവിച്ചതായി സമീപത്തെ കച്ചവടക്കാർ പറഞ്ഞു.
0 Comments