വയനാട്ടില്‍ രാഹുലിന്റെ റോഡ് ഷോയില്‍ പതാക ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പതാക വിവാദത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വയനാട്ടില്‍ ലീഗിന്റെ കൊടിയുണ്ടോയെന്ന് സിപിഎം നോക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാജ്യത്തിന്റെ പലയിടത്തും സിപിഎമ്മിന് സ്വന്തം കൊടി കൊണ്ടുപോയി കെട്ടാൻ പോലും പറ്റാത്ത അവസ്ഥയാണ്. കോണ്‍ഗ്രസിന്റെ കൊടിക്കൊപ്പം മാത്രമേ അത് കെട്ടാൻ ആകൂ. രാജ്യത്തിന്റെ പലയിടത്തും രാഹുല്‍ഗാന്ധിക്ക് സിന്ദാബാദ് വിളിക്കാൻ മാത്രമേ സിപിഎമ്മിന് കഴിയൂ. രാഹുല്‍ ഗാന്ധിക്കെതിരെ സ്ഥാനാർത്ഥിയെ നിർത്താതെ ഇടതുമുന്നണി മാന്യത കാണിക്കുകയായിരുന്നു ചെയ്യേണ്ടത്. അല്ലാതെ കൊടിയുടെ വർത്തമാനം പറഞ്ഞ് രാഹുല്‍ ഗാന്ധിയെ തഴയുകയല്ല വേണ്ടത്. കൊടി കൂട്ടി കെട്ടിയാലും ഇല്ലെങ്കിലും യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വയനാട്ടില്‍ നടത്തിയ റോഡ് ഷോയില്‍ പതാകകള്‍ ഇല്ലായിരുന്നു. കഴിഞ്ഞ തവണ ലീഗിന്റെ കൂറ്റൻ പതാകകള്‍ റാലിയില്‍ കണ്ടത് പാക്കിസ്ഥാൻ പതാകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബിജെപി ദേശീയ തലത്തില്‍ നടത്തിയ പ്രചാരണമാണ് പതാകകള്‍ തന്നെ വേണ്ടെന്ന് വെക്കാൻ കാരണമെന്നാണ് വിലയിരുത്തല്‍. ലീഗിന്റേതെന്നല്ല ഒരു പതാകയും ഇല്ലാതെയായിരുന്നു വയനാട്ടിലെ രാഹുലിന്റെ റോഡ് ഷോ നടന്നത്. പകരം പ്ലക്കാഡുകളും തൊപ്പികളും ബലൂണുകളുമാണുണ്ടായിരുന്നത്. പച്ചപ്പതാക വീശി ആവേശം കൊള്ളാറുള്ള ലീഗുകാർക്ക് നിരാശയുണ്ടെങ്കിലും അവരത് പുറത്ത് കാണിച്ചിരുന്നില്ല. എന്നാല്‍ സിപിഎം ഇത് ആയുധമാക്കി. സംഘപരിവാറിനെ പേടിച്ച് ലീഗ് പതാക ഒളിപ്പിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി പരിഹസിച്ചതോടെ വിഷയം വിവാദമായി. ഇതോടെയാണ് വിഷയത്തില്‍ പ്രതികരിച്ച് മുസ്ലിം ലീഗ് രംഗത്തെത്തിയത്.
0 Comments