Flash News

6/recent/ticker-posts

ഈ-പാസ് വില്ലനായി, സഞ്ചാരികള്‍ കുത്തനെ കുറഞ്ഞു; ഊട്ടി ടൂറിസം പ്രതിസന്ധിയിലേക്ക്

Views

ഊട്ടി ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകണമെങ്കിൽ ഇ-പാസ് വേണമെന്ന് കോടതി ഉത്തരവിറക്കിയതിന്റെ ഭാഗമായി അത് നടപ്പാക്കാൻ തു ടങ്ങിയതോടെ സഞ്ചാരികൾ കുറഞ്ഞു. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികൾ വളരെ കുറവായിരുന്നു. ഊട്ടിയിൽ മേയ് മാസത്തിൽ ദിവസേന ശരാശരി 20,000ത്തോളം സഞ്ചാരികൾ വരാറുണ്ടായിരുന്നു. ഇ-പാസ് നിർബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടൽ, കോട്ടേജ് ഉടമകൾ വ്യാപാരത്തിലുണ്ടായ കുറവ് നികത്താൻ വിഷമിക്കുകയാണ്. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാൻ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങൾ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികൾക്ക് വിതരണം ചെയ്തു. ഇതിൽ ക്യു.ആർ. കോഡും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേൽ ലൗഡേൽ ജങ്ഷനിൽ തുടങ്ങിവെച്ചു.

ഊട്ടി ഉൾപ്പെടെ നീലഗിരി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനത്തിന്റെ ഭാഗമായി ബുധനാഴ്ചവരെ 3,17,102 പേർ രജിസ്റ്റർ ചെയ്തതായി കളക്ടർ എം. അരുണ അറിയിച്ചു. മേയ് ആറു മുതൽ എട്ടിന് വൈകീട്ടുവരെയുള്ള കണക്കാണിത്. 58,983 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം നീലഗിരി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് പോകുന്നതിന് മേയ് ഏഴുമുതൽ ജൂൺ 30വരെയാണ് ഇ-പാസ് നിർബന്ധമാക്കിയത്. സംസ്ഥാനസർക്കാരിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്താൽ ഇ-പാസ് ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ഇ-പാസ് ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഊട്ടി യിലേക്ക് വരുന്ന വിനോദസഞ്ചാരികളെ മേട്ടുപ്പാളയം, ഗൂഡല്ലൂർ തുടങ്ങിയ അതിർത്തിപ്രദേശങ്ങളിൽ പോലീസ് പരിശോധിച്ച് ഇ-പാസ് ഉണ്ടെന്ന് ബോധ്യപ്പെട്ടശേഷമാണ് കടത്തിവിടുന്നത്. ഇ-പാസ് സംവിധാനം ഏകോപിപ്പിക്കുന്നതിന് കളക്ടറേറ്റിൽ ഒരു ഡെപ്യൂട്ടി കളക്ടറെത്തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇ-പാസ് സംവിധാനത്തെക്കുറിച്ച് സന്ദർശകരെ ബോധവത്കരിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. ഹോട്ടൽ-ലോഡ്ജ് ഉടമകളെക്കൂടി പങ്കെടുപ്പിച്ചാണ് ബോധവത്കരണം. റൂം ബുക്കുചെയ്യുമ്പോൾ ത്തന്നെ ഇ-പാസിനെക്കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്യുന്നതുൾപ്പെടെ വിവിധ പ്രവൃത്തികളാണ് ആസൂത്രണം ചെയ്യുന്നത്.


Post a Comment

0 Comments