ഡൽഹി:വിമാന സര്‍വീസ് വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്നലെ പുറപ്പെടേണ്ട ദില്ലി – സാന്‍ഫ്രാന്‍സിസ്‌കോ വിമാനസര്‍വീസ് 24 മണിക്കൂര്‍ വൈകിയത് യാത്രക്കാരെ വലച്ചതിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ 3 ദിവസത്തിനകം മറുപടി നല്‍കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശം. ദില്ലിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനസര്‍വീസ് 24 മണിക്കൂര്‍ വൈകിയതിനെത്തുടര്‍ന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്.
ഇന്നലെ പുറപ്പെടേണ്ട വിമാനത്തില്‍ 8 മണിക്കൂറോളം യാത്രക്കാരെയിരുത്തിയ ശേഷം ടേക്ക് ഓഫിന് തൊട്ട് മുമ്പ് പുറത്തിറക്കുകയായിരുന്നു. എ.സി. പ്രവർത്തിക്കാത്തതാണ് കാരണമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മണിക്കൂറുകളോളം വിമാനത്തിനുള്ളിലിരുന്ന യാത്രക്കാരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായതിന് പിന്നാലെയാണ് വ്യോമയാന മന്ത്രാലയം അധികൃതരോട് വിഷയത്തില്‍ വിശദീകരണം ചോദിച്ച് രംഗത്തെതിയത്.
യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ എയര്‍ഇന്ത്യയോട് ഡി.ജി.സി.എ. ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ മൂന്നുദിവസമാണ് അനുവദിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകളുമായി ബന്ധപ്പെട്ട് പരാതികള്‍ അടുത്തിടയായി നിത്യ സംഭവങ്ങളാണ്. ഈ മാസം ആദ്യം മുംബൈയില്‍ നിന്നുമുള്ള സാന്‍സ്ഫ്രാന്‍സിസ്‌കോ വിമാനം ആറ് മണിക്കൂറോളം വൈകിയതും യാത്രക്കാരെ വലച്ചിരുന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
0 Comments