Flash News

6/recent/ticker-posts

ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതല്‍; ആദ്യം ഗ്രൗണ്ട് ടെസ്റ്റും പിന്നെ റോഡ് ടെസ്റ്റും തുടരും

Views


തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം മന്ത്രി കെ.ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു പിന്‍വലിച്ചതിനാല്‍ ഇന്നുമുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഒരു മോട്ടോര്‍ വാഹന ഓഫീസിന് കീഴില്‍ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകള്‍ എന്ന നിര്‍ദേശം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ദിവസേന 40 ടെസ്റ്റുകള്‍ എന്ന് പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു.

രണ്ടു എംവിഐമാര്‍ ഉള്ള ഓഫീസുകളില്‍ ദിവസവും 80 ടെസ്റ്റുകള്‍ നടക്കും. ഇവയുള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി കെ ബി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരം പിന്‍വലിച്ചത്.

ലൈസന്‍സ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍നിന്നു കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിനു വേണ്ടി ആധുനിക വാഹനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതു വരെ 2 വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ഡ്രൈവിങ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടര്‍ന്ന് റോഡ് ടെസ്റ്റുമാകും തുടര്‍ന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശം ഡ്രൈവിങ് സ്‌കൂളുകാര്‍ അംഗീകരിച്ചു. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ മോട്ടര്‍ വാഹന വകുപ്പ് ക്യാമറ വാങ്ങി ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങള്‍ 3 മാസം വരെ ആര്‍ടി ഓഫിസിലെ കംപ്യൂട്ടറില്‍ സൂക്ഷിക്കും. ഡ്രൈവിങ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാന്‍ സമിതിയെ നിയോഗിക്കും. കെഎസ്ആര്‍ടിസി 10 കേന്ദ്രങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഡ്രൈവിങ് സ്‌കൂളുകളുടെ ഫീസ് നിരക്ക് ഏകീകരിക്കാന്‍ 3 മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കും. നിലവിലെ മാതൃകയില്‍ ഗ്രൗണ്ട് ടെസ്റ്റ് ആദ്യവും റോഡ് ടെസ്റ്റ് രണ്ടാമതും നടത്തും. ഡ്രൈവിങ് പഠിപ്പിക്കുന്നവര്‍ ലൈസന്‍സ് നേടി 5 വര്‍ഷം കഴിഞ്ഞവരാകണമെന്ന നിര്‍ദേശം കര്‍ശനമാക്കാനും തീരുമാനിച്ചു.

കെഎസ്ആര്‍ടിസി 21 കേന്ദ്രങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കീഴില്‍ പ്രത്യേക വിഭാഗമായി 10 ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കും. വാഹനം റോഡില്‍ ഓടിക്കുന്നതിനു മുന്‍പ് പരിശീലിക്കാന്‍ സിമുലേറ്റര്‍ സൗകര്യവും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

സമരക്കാര്‍ ആരോപിച്ചതുപോലെ ആരുടെയും തൊഴില്‍ നഷ്ടമാകുന്ന അവസ്ഥയുണ്ടാകില്ലെന്നും ഡ്രൈവിങ് പഠിച്ച് അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് ഡ്രൈവിങ് പഠിപ്പിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിഐടിയു ഉള്‍പ്പെടെ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 15 ദിവസമായി ഡ്രെവിങ് സ്‌കൂള്‍ സംഘടനകള്‍ സമരത്തിലായിരുന്നു. പരിഷ്‌കാരത്തില്‍നിന്ന് പിന്നോട്ടില്ലെന്ന നിലപാടെടുത്തിരുന്ന മന്ത്രി സമരം ശക്തമായതോടെയാണ് സംഘടനകളെ ചര്‍ച്ചയ്ക്കു വിളിച്ചത്. സമരത്തെത്തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സിനായുള്ള ലേണേഴ്‌സ് ടെസ്റ്റും ഗ്രൗണ്ട് ടെസ്റ്റും ദിവസങ്ങളായി മുടങ്ങിയ സ്ഥിതിയാണ്.



Post a Comment

0 Comments